കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ. വെള്ളിയാഴ്ച രാവിലെ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ ചാനലുകൾ അവകാശപ്പെട്ടു. താലിബാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്ന സമയത്താണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തുന്നത്.
കാബൂളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്നും പക്ഷേ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തറിലെ താലിബാൻ അംബാസഡർ മുഹമ്മദ് സുഹൈൽ ഷഹീൻ പറഞ്ഞു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ മേധാവി നൂർ വാലി മഹ്മൂദ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ അവകാശപ്പെട്ടുവെങ്കിലും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നിഷേധിച്ചു. നൂർ വാലി മെഹ്സൂദ് ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവരുകയും ചെയ്തു. കൂടാതെ പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തുകയാണെന്നും മഹ്മൂദ് ആരോപിച്ചു.
നേരത്തെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ അഫ്ഗാൻ മണ്ണ് പാകിസ്ഥാൻ വിരുദ്ധ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന് അഫ്ഗാനിസ്ഥാൻ അവരുടെ രാജ്യത്തിനുള്ളിൽ സുരക്ഷിത താവളമൊരുക്കുകയാണെന്ന് ആസിഫ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആസിഫിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനു പുറമെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ അടുക്കുന്നത് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ അനുയായിയും പാകിസ്ഥാന്റെ ശത്രുവുമാണെന്നും ആസിഫ് പല തവണ വിശേഷിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലോ വർത്തമാനത്തിലോ ഭാവിയിലോ ആകട്ടെ, അഫ്ഗാനികൾ എല്ലായ്‌പ്പോഴും ഇന്ത്യയോട് വിശ്വസ്തരും പാകിസ്ഥാനെ എതിർക്കുന്നവരുമാണെന്ന് അഫ്ഗാൻ ജനതയ്‌ക്കെതിരായ പ്രസ്താവനയിൽ ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.
















