ന്യൂദൽഹി: സുപ്രധാന നയതന്ത്ര നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഫോണിൽ സംസാരിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് പ്രധാനമന്ത്രി മോദി ട്രംപിനെ അഭിനന്ദിച്ചു.
ട്രംപിനെ തന്റെ സുഹൃത്ത് എന്ന് വിളിച്ച അദ്ദേഹം ഈ വിജയത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. ഇരു രാഷ്‌ട്ര നേതാക്കളുമായും തമ്മിൽ നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു.
“എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു, ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ ഉണ്ടായ നല്ല പുരോഗതിയും അവലോകനം ചെയ്തു. വരും ആഴ്ചകളിൽ അടുത്ത ബന്ധം തുടരാൻ സമ്മതിച്ചു,” – പ്രധാനമന്ത്രി മോദി എക്സിൽ എഴുതി.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തെപ്പറ്റിയും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ” പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരം കൈവരിച്ച പുരോഗതിയിൽ അഭിനന്ദിക്കാൻ ഞാൻ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുന്നതിനുമുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ലോകത്തിലെവിടെയും ഏത് രൂപത്തിലുള്ള തീവ്രവാദവും അംഗീകരിക്കാനാവില്ലെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു. ” – പ്രധാനമന്ത്രി എക്സിൽ എഴുതി.
ഗാസയിലെ സമാധാന പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് മോദി ഇരു നേതാക്കളുമായും സംഭാഷണം നടത്തിയത്. ട്രംപിന്റെ 20 ഇന പദ്ധതിയിൽ ബന്ദികളെ പൂർണ്ണമായും മോചിപ്പിക്കുക, ഹമാസിൽ നിന്ന് അധികാര കൈമാറ്റം, ഒരു അന്താരാഷ്‌ട്ര സ്ഥിരത സേനയെ വിന്യസിക്കുക, ഗാസയുടെ പുനർനിർമ്മാണം എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ദികളെ മോചിപ്പിക്കുന്നതിനും പലസ്തീൻ പരിവർത്തന സർക്കാരിനും ഹമാസ് സമ്മതിച്ചു.
അതേസമയം തന്നെ ബോംബിംഗ് നിർത്തുമെന്ന് ഇസ്രായേലും വാഗ്ദാനം ചെയ്തു. തുടർന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മധ്യസ്ഥതയ്‌ക്ക് ട്രംപ് നന്ദി പറഞ്ഞു. ഗാസയിൽ സമാധാനത്തിന് ഇന്ത്യയും നിരന്തരം പിന്തുണച്ചിട്ടുണ്ട്. ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി മുമ്പും പ്രശംസിച്ചിട്ടുണ്ട്.















