ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത സ്റ്റാലിൻ സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ സർക്കാർ ഉൾപ്പെടുത്തുന്നുവെന്നും പ്രഖ്യാപിച്ചു.
സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രവാചകൻ എസ്‌ഡിപിഐ നേതാവ് നെല്ലായി മുബാറക്കിന്റെ ആവശ്യത്തിന് വഴങ്ങിയാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. “ പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് എസ്‌ഡിപിഐ നേതാവ് നെല്ലായി മുബാറക് അഭ്യർത്ഥിച്ചു. ഇത് ഇതിനകം തമിഴ്‌നാട് വിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്”, മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. നിരോധിത ഇസ്ലാമിക സംഘടനയായ പിഎഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമാണ് എസ്‌ഡിപിഐ.
സിഎഎയെ എതിർക്കുകയും അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ തന്റെ പാർട്ടിയായ ഡിഎംകെ മുസ്ലീം സമൂഹത്തോടൊപ്പം നിൽക്കുന്നുവെന്നാണ് സ്റ്റാലിൻ പറഞ്ഞത് . മുത്തലാഖ് പോലുള്ള കാര്യങ്ങളിൽ മുസ്ലീം സമൂഹത്തെ പിന്തുണയ്‌ക്കാത്തതിന് എഐഎഡിഎംകെ യെ സ്റ്റാലിൻ വിമർശിച്ചു. “മുസ്ലീങ്ങൾ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ, ആദ്യം പിന്തുണയ്‌ക്കുന്നത് ദ്രാവിഡ മുന്നേറ്റ കഴകമാണ്,” സ്റ്റാലിൻ പറഞ്ഞു.
മുസ്ലീങ്ങൾക്ക് 3.5 ശതമാനം ആഭ്യന്തര സംവരണം ഉറപ്പാക്കിയതും, ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങളെ ബിസി പട്ടികയിൽ ഉൾപ്പെടുത്തിയതും, ന്യൂനപക്ഷങ്ങൾക്കായി ക്ഷേമബോർഡ് സൃഷ്ടിച്ചതായും തമിഴ്‌നാട് ഉറുദു അക്കാദമി സ്ഥാപിച്ചതായും ചെന്നൈ വിമാനത്താവളത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഹജ്ജ് ഹൗസ് ആരംഭിച്ചതായും സ്റ്റാലിൻ പറഞ്ഞു.
ഗാസയിലെ ‘അതിക്രമങ്ങൾ’ തടയാൻ കേന്ദ്ര സർക്കാരിനോട് ഉറച്ച നടപടികൾ സ്വീകരിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടു . “പലസ്തീനികൾ നേരിടുന്ന അതിക്രമങ്ങൾക്ക് ഉടനടി അറുതി വരുത്തണം, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇസ്രായേലിനെതിരെ ദൃഢമായ നടപടികൾ സ്വീകരിക്കണം,” സ്റ്റാലിൻ പറഞ്ഞു. അതേസമയം ഹിന്ദി ഭാഷ പഠിപ്പിക്കാൻ വിമുഖത കാട്ടുന്ന സ്റ്റാലിൻ നബിയെ കുറിച്ചുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
















