കൊച്ചി: പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി കേസില്‍ പ്രതിയായ പതിനെട്ടുകാരനുമായി പ്രണയബന്ധം തുടരാന്‍ ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്നു പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍തലം മുതല്‍ അടുപ്പമുള്ള ഇരുവരും സുഹൃത്തുക്കളുടെ വീട്ടിലും മറ്റും ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടെ, പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചാണു കൗമാരക്കാരന് എതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തത്. കൗമാര ചാപല്യങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയതാണ് ഇവിടെ സംഭവിച്ചതെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
ഒന്നിച്ചു സ്‌കൂളില്‍ പഠിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതുള്‍പ്പെടെ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്നും പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയില്ലെന്നും കേസ് റദ്ദാക്കണമെന്നും കാണിച്ച് കൗമാരക്കാരന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. 2023ല്‍ കേസെടുക്കുമ്പോള്‍ പെണ്‍കുട്ടിക്കു പതിനേഴര വയസാണ്. ആറു മാസം കൂടി കഴിഞ്ഞാണ് ഇതു സംഭവിച്ചിരുന്നതെങ്കില്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന നിലയ്‌ക്ക് കുറ്റങ്ങള്‍ ഒന്നും ബാധകമാകില്ലായിരുന്നു എന്നു കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരനുമായി ഇപ്പോഴും പ്രണയത്തിലാണെന്നു കാണിച്ച് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നത് അനുചിതമാകുമെന്നും കേസ് നിലനില്‍ക്കുന്നതു കൗമാരക്കാരന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കുന്ന പക്ഷം ഭാവിയില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനും സമാധാനപരമായ കുടുംബജീവിതം നയിക്കാനും സാധ്യത ഏറെയാണെന്നു കോടതി വിലയിരുത്തി. ഹര്‍ജി അനുവദിച്ച കോടതി, തിരുവനന്തപുരം പോക്‌സോ സ്‌പെഷല്‍ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികള്‍ റദ്ദാക്കി.
















