ന്യൂദല്‍ഹി: മലാക്ക കടലിടുക്കു നിരീക്ഷണത്തില്‍ ഇനി ഭാരതവും പങ്കാളി. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഭാരതവും സിംഗപ്പൂരും ഒപ്പുവച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ഭാരത സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. പ്രതിരോധ-സുരക്ഷാ കരാറുകളുടെ ഭാഗമായാണ് ഏറെ പ്രാധാന്യമുള്ള മലാക്ക കടലിടുക്കില്‍ ഇനി ഭാരതത്തിന്റെ നിരീക്ഷണവുമുണ്ടാകുക. ഭാരതത്തിലേക്കുള്ള അസംസ്‌കൃത എണ്ണ, വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം, എന്നിവ ഈ പാതയിലൂടെയാണ്. അതിനാല്‍ത്തന്നെ ഈ പാതയുടെ സുരക്ഷ ഭാരതത്തിന്റെ ഊര്‍ജ സുരക്ഷയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് ഈ വഴി നിരീക്ഷിക്കാന്‍ ഭാരതത്തിനാകും.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഭാരതവും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത കരാറുകള്‍ സഹായിക്കും. ഇന്ത്യ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍പ്പാതകളിലൊന്നാണ് മലാക്ക കടലിടുക്ക്. ഏകദേശം 800 കിലോമീറ്റര്‍ നീളമുള്ള ഈ കടല്‍പ്പാത ഇന്ത്യന്‍ മഹാസമുദ്രത്തെ ദക്ഷിണ ചൈന കടലുമായും പസഫിക് സമുദ്രവുമായും ബന്ധിപ്പിക്കുന്നു. ലോകത്തെ മൊത്തം സമുദ്ര വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ പാതയിലൂടെയാണ്. ഭാരതത്തിനു പുറമേ ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഊര്‍ജ്ജ വിതരണവും വ്യാപാരവും ഈ പാതയെ ആശ്രയിച്ചാണ്. ചൈനയും തങ്ങളുടെ ആഗോള വ്യാപാരത്തിന് പ്രധാനമായും മലാക്ക കടലിടുക്കിനെ ആശ്രയിക്കുന്നു.
ഡിജിറ്റല്‍ അസറ്റ് നവീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു. സിവില്‍ വ്യോമയാന മേഖലയിലെ പരിശീലനം, ഗവേഷണം, വികസനം എന്നിവയ്‌ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപ്പൂരും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു. ബഹിരാകാശ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് കൂടിക്കാഴ്ച നടത്തിയിരുന്നു.











