പാലക്കാട്: പുതുനഗരത്ത് വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പുതുനഗരം പോലീസ് കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സ്‌ഫോടനത്തിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ ശരീഫിനും സഹോദരി ഷഹാനക്കും പരിക്കേറ്റിരുന്നു. ഹക്കീമിന്റെ അയല്‍വാസിയായ റഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്നാണ് എഫ്‌ഐആര്‍.
ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. വീടിനകത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷഹാന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് വാർഡ് മെമ്പറും , ബി. ജെ പി നേതാവുമായ രഘുമാസ്റ്റർ ആരോപിച്ചു. എന്നാൽ സ്ഫോടനം നടന്ന വീട്ടിൽ താമസിക്കുന്ന എല്ലാവരെയും എസ്ഡിപിഐയിൽ നിന്നും പുറത്താക്കിയതാണെന്നാണ് , എസ്.ഡി.പി.ഐ അവകാശപ്പെടുന്നത്
















