ന്യൂദല്‍ഹി:ഇന്ത്യയ്‌ക്കെതിരെ ആഗസ്ത് മാസം മുതല്‍ 50 ശതമാനം അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കം വിഡ്ഡിത്തത്താല്‍ സ്വയം വെടിവെയ്‌ക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ആളറിഞ്ഞ് കളിച്ചില്ലെങ്കില്‍ ട്രംപിന് പണികിട്ടുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് മുന്നറിയിപ്പ് നല്‍കി.
അധികവ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയതുകൊണ്ടൊന്നും ഇന്ത്യയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇത് അമേരിക്കയ്‌ക്ക് തന്നെ തിരിച്ചടിയാകുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് താക്കീത് ചെയ്തു. റഷ്യയില്‍ നിന്നും ചൈനയും തുര്‍ക്കിയും ഇന്ത്യ വാങ്ങുന്നതിനേക്കാള്‍ അധികം എണ്ണ വാങ്ങുന്നുണ്ട്. അങ്ങിനെയിരിക്കെ ഇന്ത്യയ്‌ക്കെതിരെ ഈ ഒരു കാരണം പറഞ്ഞ് വന്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്നും ഇത് ആനയെ മുഷ്ടി ചുരുട്ടി ഇടിക്കുന്നതിന് തുല്ല്യമാണെന്നും റിച്ചാര‍്ഡ് വുള്‍ഫ് പറയുന്നു.
ട്രംപിന്റെ ഈ നീക്കം ഇന്ത്യയെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാക്കുകയേ ഉള്ളൂ. ഇത് പിന്നീട് അമേരിക്കയ്‌ക്ക് വലിയ ദോഷം ചെയ്യും. ഇറാന്‍, യുഎഇ, എതോപ്യ, ഈജിപ്ത് എന്നിവയും ബ്രിക്സില്‍ ചേര്‍ന്നിരിക്കുകയാണ്. ഇന്ന് ലോക ഉല്‍പാദനത്തിന്റെ 35 ശതമാനവും ബ്രിക്സിന്റെ കൈകളിലാണ്. അമേരിക്ക,ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളുടെ മുന്നണിയായ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 28 ശതമാനം മാത്രമാണ്. – റിച്ചാര്‍ഡ് വുള്‍ഫ് പറയുന്നു.
ബ്രിക്സ് രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തി ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നുണ്ട്. വ്യാപാര ഇടപാടുകളില്‍ ഡോളറിനെ ഒഴിച്ചുനിര്‍ത്തുന്നതിന് ഡീഡോളറൈസേഷന്‍ എന്നാണ് വിളിക്കുന്നത്. ഇത് ഭാവിയില്‍ കറന്‍സി എന്ന നിലയിലുള്ള ഡോളറിന്റെ ആധിപത്യത്തെ തകര്‍ക്കും. ന്യൂ ഡവലപ് മെന്‍റ് ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കും. ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തും തോറും ബ്രിക്സ് സമ്പദ്ഘടന കൂതിച്ച് വളരുകയേ ഉള്ളൂ. – റിച്ചാര്‍ഡ് വുള്‍ഫ് പറയുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യ അതിന്റെ വന്‍തോതിലുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്കും വിദേശനയങ്ങള്‍ക്കും അമേരിക്കയെ എപ്പോഴും അനുസരിക്കണമെന്നില്ല. റഷ്യയില്‍ നിന്നുള്ള എണ്ണയില്‍ നിന്നും ഇന്ത്യ പല തരം ഉലപന്നങ്ങളാക്കി വിപണിയില്‍ വില്‍ക്കുന്നത് വഴി ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ട്.. പക്ഷെ 1947 മുതല്‍ ഇന്ത്യയ്‌ക്ക് റഷ്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയുടെ ആയുധങ്ങളില്‍ 60 ശതമാനവും റഷ്യയില്‍ നിന്നുള്ളതാണ്. കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യയെ ആയുധം നല്‍കിയും മറ്റും സഹായിച്ചത് റഷ്യയും പിന്നെ ഇസ്രയേലും മാത്രമാണ്. ഈ ബന്ധം ഉപേക്ഷിക്കാന്‍ അമേരിക്ക പറഞ്ഞതുകൊണ്ട് സാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപിന്റെ അധിക തീരുവ അന്യായമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 77 ബില്യണ്‍ ഡോളര്‍ (7700 കോടി ഡോളര്‍) കയറ്റുമതി ചെയ്തിരുന്നു. പുതിയ 50 ശതമാനം അധികതീരുവ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള വ്യാപാരം 70 ശതമാനം വരെ കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഇന്ത്യ തിരിച്ച് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കും അധികതീരുവ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയ്‌ക്ക് താല്‍ക്കാലിക തിരിച്ചടിയാണെങ്കിലും സ്വയം പര്യാപ്തത ഭാവിയില്‍ നേടാനും മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇത് പ്രചോദനമാകും.
















