ബെംഗളൂരു : മെഡിക്കൽ വിദ്യാർത്ഥിയായ മകളെ ധർമ്മസ്ഥലയിൽ വച്ച് കാണാതായെന്ന് വ്യാജപരാതി നൽകിയ സുജാത ഭട്ട് എസ്‌ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു . ഒരു നോട്ടീസും നൽകാതെ ഇന്നലെ സുജാത ഭട്ടിനെ എസ്‌ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ചില വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽ ഭയന്നും “എന്നെ വെറുതെ വിടൂ. ഞാൻ പരാതി പിൻവലിക്കാം” എന്ന് പറഞ്ഞുകൊണ്ട് സുജാത ഭട്ട് പൊട്ടിക്കരഞ്ഞതായാണ് കന്നഡ മാധ്യമങ്ങളുടെ റിപ്പോർട്ട് .രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ, എസ്‌ഐടി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സുജാത ഭട്ടിനായില്ല.
“അത് എന്റെ തെറ്റായിരുന്നു, എന്നെ വെറുതെ വിടൂ” എന്ന് പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു. അനന്യ ഭട്ട് തിരോധാനക്കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ഉദ്യോഗസ്ഥർക്ക് നൽകിയ പരാതി പിൻവലിക്കുമെന്ന് സുജാത ഭട്ട് ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. അനന്യ ഭട്ട് കേസിന്റെ രഹസ്യവും അതിന് പിന്നിലുള്ളവരുടെ പേരുകളും സുജാത ഭട്ട് വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. ധർമ്മസ്ഥല ബുറുഡെ കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു എസ്‌ഐടി രൂപീകരിച്ചിരുന്നു. എസ്‌ഐടി രൂപീകരിച്ച ഉടൻ തന്നെ കേസിൽ അന്വേഷണം ഊർജിതമാക്കി.















