വാഷിടംഗ്ടണ്‍: എന്തുകൊണ്ട് ലോകത്തുള്ള ആയിരക്കണക്കിന് മതങ്ങളേക്കാള്‍ ഞാന്‍ ഹിന്ദുമതം തെരഞ്ഞെടുത്തു എന്ന് വിശദീകരിക്കുന്ന ഒപ്ര വിന്‍ഫ്രിയുടെ വാക്കുകള്‍ക്ക് ലോകത്ത് ആരാധകര്‍ ഏറെ. ഒപ്ര വിന്‍ഫ്രിയെ അറിയില്ലെ? കോടികള്‍ സമ്പാദിച്ച ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരകയാണ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജയായ ഒപ്ര വിന്‍ഫ്രി.
താന്‍ ഹിന്ദുമതത്തിന്റെ ആരാധകയായ ആ യാത്രയെക്കുറിച്ച് ഈയിടെ ഒപ്ര വിന്‍ഫ്രി തന്നെ വിശദീകരിച്ചിരുന്നു. ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള യാത്രയാണ് ഹിന്ദുമതമെന്ന് ഒപ്ര വിന്‍ഫ്രി പറയുന്നു.
” ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ലോകത്തിന്റെ ബഹളങ്ങളേക്കാള്‍ ഉച്ചത്തില്‍ ചോദ്യങ്ങള്‍ മുഴങ്ങുന്ന ഒരു നിമിഷമുണ്ട്. ഞാന്‍ ആരാണ്? ഞാന്‍ എന്തിനാണ് ഇവിടെ? ഈ കാണുന്ന പ്രപഞ്ചത്തിന് പിന്നില്‍ ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് നിങ്ങളില്‍ പലരുമെന്നപോലെ ഞാനും അന്വേഷിച്ചു. വിവിധ മതങ്ങളിലൂടെ ഞാന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി യാത്ര ചെയ്തു. എന്റെയുള്ളില്‍ എന്തോ ഒന്നിനെ എത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ ഒരു കാര്യം കണ്ടെത്തി. ഹിന്ദു മതം ഒരു ജീവിതവിശ്വാസം മാത്രമല്ല, അതൊരു ജീവിതരീതികൂടിയാണ്, ഒരു ചിന്താരീതിയാണ്. “- ഒപ്ര വിന്‍ഫ്രി പറയുന്നു.
“ഹിന്ദുമതത്തിലൂടെ ഞാന്‍ ഒരു സത്യം കണ്ടെത്തി. അത് നിശ്ചലതയായിരുന്നു. ശാന്തത ആയിരുന്നു. സമാധാനമായിരുന്നു. ഹിന്ദുമതം എന്നോട് എന്താണ് ചിന്തിക്കേണ്ടത് എന്ന് പറഞ്ഞില്ല. അതെങ്ങിനെ ചിന്തിക്കണമെന്നും എങ്ങിനെ അനുഭവിക്കണമെന്നും എന്നേക്കാള്‍ വലിയ ഒന്നുമായി എങ്ങിനെ ബന്ധപ്പെടണമെന്നും എനിക്ക് കാണിച്ചു തന്നു. ആയിരക്കണക്കിന് മതങ്ങളുള്ള ലോകത്ത് അതിനെല്ലാം ഇടം കൊടുത്ത ഒന്നായിരുന്നു ഹിന്ദു മതം. ശബ്ദത്തെപ്പോലെ നിശ്ശബ്ദതയെയും സ്നേഹിക്കുന്ന ഹിന്ദുമതത്തിന്റെ ആ പാത ഞാന്‍ തെരഞ്ഞെടുത്തു. ആ തെരഞ്ഞെടുപ്പ് എന്നിലെ എല്ലാറ്റിനേയും മാറ്റിമറിച്ചു. ഒരു കാലത്ത് എല്ലാറ്റിനും ഉത്തരങ്ങല്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ അതെല്ലാം തെറ്റാണെന്ന് എനിക്ക് മനസ്സിലായി.”- ഒപ്രി വിന്‍ഫ്രി പറയുന്നു.
“ചില വിശ്വസാങ്ങള്‍ക്കുള്ളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ വളര്‍ത്തപ്പെട്ട എന്റെ പരിമിതമായ ചുറ്റുപാടുകളില്‍ നിന്നും ഞാന്‍ പുറത്തുകടന്നു. സത്യം അന്വേഷിക്കാന്‍ തുടങ്ങി. ഇമാമുമാരേയും പുരോഹിതരെയും സന്യാസിമാരെയും റബ്ബിമാരെയും തുടങ്ങി എല്ലാ മതങ്ങളില്‍ പെട്ട പുരോഹിതരെയും ഞാന്‍ കണ്ടു. സംവദിച്ചു. വ്യത്യസ്ത ദിശകളിലേക്ക് ഒഴുകുന്ന നദി പോലെ എന്റെ മനസ്സ് പല വഴികളിലൂടെ സഞ്ചരിച്ചു. അപ്പോഴാണ് ഞാന്‍ ഹിന്ദുമതത്തെ കണ്ടുമുട്ടിയത്. ഒരു പാഠപുസ്തകത്തിലൂടെയോ ഒരു ടൂര്‍ ഗൈഡിലൂടെയോ ആയിരുന്നില്ല. മറിച്ച് സ്വന്തം അനുഭവങ്ങളിലൂടെയാണ് ഞാന്‍ അത് കണ്ടെത്തിയത്. ഭഗവദ്ഗീതയിലെ ഒരു വരി എന്നെ നിശ്ചലയാക്കി. എനിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അതിനെ ഒരു മന്ത്രോച്ചാരണം എനിക്ക് രോമാഞ്ചം നല്‍കി. അതിന്റെ സങ്കീര്‍ണ്ണതയോ പുരാണമോ ആയിരുന്നില്ല എന്നെ ആകര്‍ഷിച്ചത്. അതിലെ സ്വാതന്ത്ര്യമായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും ഒരു ഉത്തരം തന്നിട്ട് അത് മനപാഠമാക്കാന്‍ ഹിന്ദുമതം എന്നോട് ആവശ്യപ്പെട്ടില്ല. കൂടുതല്‍ ആഴങ്ങളിലേക്ക് പോകാനും ചോദ്യങ്ങള്‍ ചോദിക്കാനും പര്യവേക്ഷണം തുടരാനും അത് എന്നോട് ആവശ്യപ്പെട്ടു. അത് മാത്രമാണ് സത്യമെന്ന് അവര്‍ അവകാശപ്പെട്ടില്ല. അനന്തമായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ പലമുഖങ്ങളായി അത് എല്ലാ യാഥാര്‍ത്ഥ്യങ്ങളേയും ആസ്വദിച്ചു. സ്വര്‍ഗ്ഗത്തെ ഒരു പ്രതിഫലമായോ നരകത്തെ ഒരു ശിക്ഷയായോ അത് പറഞ്ഞില്ല. പകരം കര്‍മ്മത്തെ കാരണവും ഫലവുമായിട്ടും അത് കണ്ടു.” -ഒപ്ര വിന്‍ഫ്രി ഹിന്ദുമതത്തില്‍ കണ്ടെത്തിയ നവീനമായ അനുഭവങ്ങള്‍ വിവരിക്കുന്നു.
“ഹിന്ദുമതം കടമെടുത്ത ഒരു സത്യമല്ല. ജീവിച്ചറിഞ്ഞ ഒരു സത്യമാണ്. അത് പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു മതമായിരുന്നില്ല ഹിന്ദുമതം. അത് ഈശ്വരനോടും ലോകത്തോടും എന്നിലെ എന്നോടും എനിക്കൊരു ബന്ധം നല്‍കി. വളരാനും വികസിക്കാനും ചോദ്യം ചെയ്യാനും സംശയിക്കാനും കീഴടങ്ങാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഹിന്ദുമതംഎനിക്ക് അനുവാദം നല്‍കി.”-ഒപ്ര വിന്‍ഫ്രി വിശദമാക്കി.
ആരാണ് ഒപ്ര വിന്‍ഫ്രി?
മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ വെർണിറ്റാ ലീ എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു. ആറു വയസ്സു വരെ അമ്മമ്മയോടൊപ്പം കഴിഞ്ഞു. കൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിച്ച ഓപ്രയെ കുട്ടികൾ കളിയാക്കിയിരുന്നു. 13-ആം വയസ്സിൽ വീടുവിട്ട് ഒളിച്ചോടി. എഴുപതുകളുടെ തുടക്കത്തിൽ WLAC-TV-യിൽ വാർത്തകൾ വായിച്ചുകൊണ്ടായിരുന്നു ഓപ്രയുടെ തുടക്കം. ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവർഗ്ഗക്കാരിയായ ആദ്യത്തെ വാർത്താവതാരകയും ആയിരുന്നു. 1978-ൽ “പീപ്പിൾ ആർ ടോക്കിങ്ങ്” എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ൽ WLS-TV-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, “എ.എം. ചിക്കാഗോ” എന്ന അര മണിക്കൂർ ദൈർഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങൾക്കുള്ളിൽ തന്നെ അത് ചിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോ ആയിത്തീർന്നു. 1986 സെപ്റ്റംബർ 8 മുതൽ ഈ പരിപാടി ഒരു മണിക്കൂർ ദൈർഘ്യത്തിൽ “ദി ഓപ്ര വിൻഫ്രി ഷോ” എന്ന പേരിൽ ദേശീയതലത്തിൽ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി. അതിഥികളുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കേട്ടിരുന്ന ഓപ്രയുടെ മുന്നിൽ, അവർ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷൻ ആയി മാറിയെന്ന് ടൈംസ് മാഗസിൻ അഭിപ്രായപ്പെട്ടു. 20-ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തിയായി ഒപ്ര വിന്‍ഫ്രി മാറി. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു. (അവലംബം: വിക്കിപീഡിയ)
















