ന്യൂദല്‍ഹി:ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന ഏറ്റവും ആധുനികമായ യുദ്ധവിമാനം തേജസ് എംകെ2വിനുള്ള എഞ്ചിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ധാരണ. അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡും സംയുക്തമായാണ് ഈ എഞ്ചിന്‍ നിര്‍മ്മിക്കുക. ഇതിന്റെ വാണിജ്യകൂടിയാലോചനകള്‍ ഉടന്‍ ആരംഭിയ്‌ക്കും. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ ജെറ്ററ് പോലെ 4.5 തലമുറയില്‍ പെട്ട ആധുനിക യുദ്ധവിമാനമാണ് തേജസ് എംകെ2. എഞ്ചിന്റെ 80 ശതമാനത്തോളം സാങ്കേതിക വിദ്യ ജിഇ എയ്റോസ്പേസ് ഇന്ത്യയ്‌ക്ക് കൈമാറും. വൈകാതെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ എഞ്ചിനും ഇന്ത്യ തനിയെ നിര്‍മ്മിക്കാന്‍ പോവുകയാണ്. . ഇതോടെ ഇന്ത്യ പ്രതിരോധരംഗത്ത് പ്രതിരോധസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ വന്‍തോതില്‍ മുന്നോട്ട് കുതിക്കും.
എഫ് 414 എഞ്ചിനാണ് എച്ച് എഎല്ലും ജനറല്‍ ഇലക്ട്രിക്കും സംയുക്തമായി നിര്‍മ്മിക്കുക. മുന്‍പുണ്ടായിരുന്ന ധാരണയില്‍ നിന്നും വ്യത്യസ്തമായി ഏകദേശം 80 ശതമാനം സാങ്കേതികവിദ്യ ജനറല്‍ ഇലക്ട്രിക് ഇന്ത്യയ്‌ക്ക് കൈമാറും. ഹോട്ട് എന്‍ഡ് ഭാഗങ്ങളില്‍ കഠിനമായ ചൂടിനെയും തുരുമ്പിനെയും ചെറുക്കുന്ന കോട്ടിംഗുകള്‍, സിംഗിള്‍ ക്രിസ്റ്റല്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍ക്കുള്ള കോട്ടിംഗ് ഫോര്‍മുല, ബ്ലിസ്ക് മെഷീനിംഗിന്റെയും നോസില്‍ ഗൈഡ് വെയന്‍സിന്റെയും നിര്‍മ്മാണവിദ്യ എന്നിവ ഇന്ത്യയ്‌ക്ക് കൈമാറും. ഇത് ദീര്‍ഘകാലത്തേക്ക് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ നിര്‍ണ്ണായകമാണ്. അതേ സമയം കംപ്രസര്‍, കമ്പസ്റ്റിന്‍ ചേംബര്‍, ടര്‍ബൈന്‍ എന്നീ ഒരു യുദ്ധജെറ്റിന്റെ പ്രധാന സാങ്കേതികവിദ്യകള്‍ ജിഇ എയ്റോസ്പേസ് കൈമാറില്ല.വ്യാപാരത്തീരുവയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-യുഎസ് തര്‍ക്കങ്ങള്‍ ഒരിയ്‌ക്കലും ഈ പ്രതിരോധക്കരാറിനെ ബാധിക്കില്ല.
മോദിയുടെ 2023ലെ യുഎസ് സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. ആ വര്‍ഷം തന്നെ യുഎസ് കോണ്‍ഗ്രസ് ഇന്ത്യയില്‍ എഫ് 414 എഞ്ചിന്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ചര്‍ച്ച മുന്നേറിയില്ല. ഇപ്പോള്‍ വീണ്ടും ചര്‍ച്ച ത്വരിതപ്പെടുകയാണ്.
ഇതിനിടെ ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേര്‍ന്ന് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഡിആര്‍ഡിഒ നിര്‍മ്മിയ്‌ക്കുന്നത് സംബന്ധിച്ച് ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ഇതില്‍ മുഴുവന്‍ ടെക്നോളജിയും ഇന്ത്യയ്‌ക്ക് കൈമാറും. ഇതോടെ ആധുനികമായ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഇന്ത്യയുടെ കൈകളില്‍ എത്തും. ഇക്കാര്യത്തില്‍ കേന്ദ്ര കാബിനറ്റ് കമ്പനിയുടെ പച്ചക്കൊടി കൂടി കിട്ടാനുണ്ട്.
ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും ആധുനികമായ യുദ്ധവിമാനം തേജസ് എംകെ1, തേജസ് എംകെ1എ എന്നിവയാണ്. ഇവയേക്കാള്‍ പരിഷ്കരിക്കപ്പെട്ട ആധുനിക യുദ്ധജെറ്റാണ് തേജസ് എംകെ2 എന്നത് .
ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ 4.5 തലമുറയില്‍പ്പെട്ട റഫാലിനേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ് തേജസ് എംകെ2 എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഉടനടി പൂര്‍ത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്റെ ബെംഗളൂരു ഫാക്ടറി ഇടയ്‌ക്കിടെ സന്ദര്‍ശിക്കുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനത്തിലേക്ക് ഇന്ത്യയെ കുതിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രധാനമന്ത്രി മോദി.
യുദ്ധപൈലറ്റിന് ടണല്‍വിഷന്‍ നല്‍കുന്ന വേഗതയായ 9 ജി ടേണുകൾ , ഡിജിറ്റൽ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ, നൂതന എയറോഡൈനാമിക്സ് എന്നിവയിൽ ഇന്ത്യയുടെ തേജസ് എംകെ2 എഫ്-16 നെ മറികടക്കുന്നു . കനാർഡുകളും ഭാരം കുറഞ്ഞ ഫ്രെയിമും ഉള്ള തേജസ് എംകെ2 ചടുലതയ്‌ക്കായി നിർമ്മിച്ചതാണ്. പല കാര്യങ്ങളിലും ഫ്രാന്‍സിന്റെ ആധുനിക വിമാനമായ റഫാലിനേക്കാള്‍ മുന്‍പന്തിയിലാണ് തേജസ് എംകെ2. ഇപ്പോള്‍ തേജസ് എംകെ2വിന്റെ എവിയോണിക്സ് സംവിധാനങ്ങള്‍ സംയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എച്ച് എഎല്ലിലെ എഞ്ചിനീയര്‍മാര്‍.
യുദ്ധവിമാനത്തിന്റെ എയര്‍ഫ്രെയിം സംയോജനം കഴിഞ്ഞതിന് ശേഷമുള്ള നിര്‍ണ്ണായക ഘട്ടമാണ് എവിയോണിക്സ് സംയോജനം. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഏവിയോണിക്സ്. ആശയവിനിമയം, നാവിഗേഷൻ, ഒന്നിലധികം സിസ്റ്റങ്ങളുടെ ഡിസ്പ്ലേ, മാനേജ്മെന്റ്, വ്യക്തിഗത പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നൂറുകണക്കിന് സംവിധാനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന നിരവധി ഏവിയോണിക് സംവിധാനങ്ങള്‍ ഒരൊറ്റ യുദ്ധജെറ്റില്‍ സംയോജിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. തേജസ് എംകെ2വിലെ എവിയോണിക്സ് ഘടകങ്ങള്‍ താഴെ പറയുന്നു: അടുത്ത തലമുറ ദൗത്യ കംപ്യൂട്ടര്‍, അഡ്വാന്‍സ് ഡ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, വൈഡ് എരിയ മള്‍ട്ടി ഫംഗ്ഷന്‍ ഡിസ് പ്ലേ, യൂണിഫൈഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, ഓണ്‍ ബോര്‍ഡ് ഓക്സിജന്‍ ഉല്‍പാദനസംവിധാനം, സുരക്ഷിതമായ ആശയവിനിമയ, ഡേറ്റ ലിങ്ക് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സങ്കീര്‍ണ്ണമായ ഈ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സംയോജിപ്പിക്കുക എളുപ്പമല്ല. പക്ഷെ ഈ കടമ്പ കടന്നാല്‍ തേജസ് എംകെ2വിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയൊരു കുതിപ്പ് കൈവരിക്കും.
തേജസ് എംകെ1എയുടെ അന്തിമ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ തേജസ് എംകെ 2 പൂര്‍ത്തിയാക്കാനും മോദി സര്‍ക്കാര്‍ എച്ച് എഎല്ലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആധുനിക യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് തേജസ് യുദ്ധജെറ്റുകള്‍. എഞ്ചിന്‍ തകരാറുമൂലം ധീരജവാന്മാരുടെ പലരുടെയും ജീവനെടുത്ത പഴയ കാല മിഗ് യുദ്ധവിമാനങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ തേജസിലേക്ക് ചുവടുവെച്ചത്.
ഒരു കാര്യമല്ല, പല കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ തേജസ് യുദ്ധവിമാനത്തെ മള്‍ടി റോള്‍ യുദ്ധവിമാനം എന്നാണ് വിളിക്കുക. നിരീക്ഷണപ്പറക്കല്‍ നടത്തുക, ആകാശത്ത് വെച്ച് മറ്റൊരു യുദ്ധജെറ്റിന് നേരെ ആക്രമണം നടത്താനും ആകാശത്ത് നിന്നും കരയിലേക്ക് മിസൈലോ ഗ്ലൈഡ് ബോംബോ അയയ്‌ക്കാനും തേജസ്സിന് സാധിക്കും. ഇതിന്റെ ഭാരം ഇന്ത്യയുടെ സുഖോയ് 30എംകെ1നേക്കാളും റഫാലിനേക്കാളും ഭാരക്കുറവാണ്.
ഇന്ത്യയുടെ എയ്റോനോട്ടിക്കല്‍ ഡവലപ് മെന്‍റ് ഏജന്‍സി രൂപകല്‍പന നിര്‍വ്വഹിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് അതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചു എന്നത് ചെറിയകാര്യമല്ല. ഇന്ത്യ തദ്ദേശീയമായി ഒരു ഒത്ത യുദ്ധവിമാനം നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും വേണ്ടി നിര്‍മ്മിക്കുകയാണ്. തേജസ് എംകെ1 കഴിഞ്ഞ് തേജസ് എംകെ1എ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതില്‍ വ്യാപൃതരാണ് എച്ച് എഎല്‍.അതിനൊപ്പം തേജസ് എംകെ2 എന്ന 4.5 തലമുറയില്‍പ്പെട്ട യുദ്ധജെറ്റും അതിവേഗം ഒരുങ്ങുകയാണ്.
















