ബെംഗളൂരു ; മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ‘അനന്യ ഭട്ടിനെ’ ധർമ്മസ്ഥലയിൽ വച്ച് കാണാതായെന്ന സുജാത ഭട്ടിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗമായുള്ള തട്ടിപ്പാണെന്ന് സൂചന . മകൾ അനന്യ ആണെന്ന പേരിൽ സുജാത നൽകിയത് 2007 ൽ മരിച്ച കൊടക് സ്വദേശിനിയായ വാസന്തി എന്ന സ്ത്രീയുടേതാണെന്നാണ് റിപ്പോർട്ട് . ഗൂഢാലോചനയ്‌ക്ക് പിന്നിൽ യൂട്യൂബർ സമീറാണെന്നും സൂചനയുണ്ട്.
മകളെ കാണാനില്ലെന്ന് പരാതി നൽകിയ സുജാതയ്‌ക്ക് മക്കളിലെന്ന് എസ്‌ഐടി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു . മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകളെ ധർമ്മസ്ഥലയിൽ വച്ച് കാണാതായി എന്നായിരുന്നു സുജാത ഭട്ടിന്റെ പരാതി. എന്നാൽ ഇത്തരമൊരു പരാതി നൽകിയ സുജാത യഥാർത്ഥത്തിൽ വിവാഹം പോലും കഴിച്ചിരുന്നില്ല .
1999 മുതൽ 2007 വരെ സുജാത ഭട്ട് റിപ്പൻപേട്ടിൽ താമസിച്ചിരുന്നു. റിപ്പൻപേട്ടിലെ ഹൊസനഗർ റോഡിനടുത്തുള്ള പ്രഭാകർ ബാലിഗയുമായി അവർ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു. റിപ്പൻപേട്ടിൽ താമസിക്കുമ്പോൾ സുജാത ഭട്ടിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് നായ്‌ക്കളെയാണ് സ്വന്തം മക്കളെപ്പോലെ അവർ പരിപാലിച്ചിരുന്നത്. അന്ന് നാട്ടുകാർ അവരുടെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിച്ചിരുന്നു.
ഇതിനുപുറമെ, 2004 ൽ റിപ്പൻപേട്ട് പ്രാഥമിക കാർഷിക സഹകരണ സംഘത്തിലെ തേജസ്വിനി മഹിളാ സ്വയം സഹായ അസോസിയേഷനിൽ സുജാത ഭട്ട് അംഗമായി. രജിസ്റ്ററിൽ സുജാത ബാലിഗയുടെ പേരിൽ ഒരു ഒപ്പ് കണ്ടെത്തി. ഇതിനുശേഷം, 2007 ന് ശേഷം അവർക്ക് സൊസൈറ്റിയിൽ ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അസോസിയേഷന്റെ പേരിൽ അവർ ചില വായ്‌പകൾ എടുത്തിരുന്നു. അത് തിരിച്ചടച്ചില്ല. പ്രഭാകർ ഇന്ന് ജീവിച്ചിരിപ്പില്ല.
നിലവിൽ സുജാത ഭട്ടിനെക്കുറിച്ച് പോലീസിന് ചില പ്രധാന വസ്തുതകൾ ലഭിച്ചിട്ടുണ്ട് . സുജാത ഭട്ട് നൽകിയ പരാതിയെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചുവരികയാണ്.അതിനിടെയാണ് അനന്യ എന്ന പേരിൽ നൽകിയ ചിത്രം മറ്റൊരു സ്ത്രീയുടേതാണെന്ന വിവരങ്ങളും പുറത്ത് വരുന്നത് .
വളരെക്കാലം മുമ്പ് മരിച്ചുപോയ, അടുത്ത കുടുംബാംഗങ്ങളാരും ജീവിച്ചിരിപ്പില്ലാത്ത, വാസന്തിയുടെ ചിത്രം കണ്ടെത്താനുള്ള ആശയം സുജാത ഭട്ടിനു നൽകിയത് യൂട്യൂബർ സമീർ എംഡിയാണ് . വാസന്തിയുടെ ഭർത്താവ് ശ്രീ വത്സ 2015 ൽ മരണപ്പെട്ടു.. മരിച്ചുപോയ ഒരു സ്ത്രീയുടേതായതിനാൽ ആർക്കും അത് കണ്ടെത്താൻ കഴിയില്ലെന്നാണ് കരുതിയതെന്നും റിപ്പോർട്ടിൽ പറയുന്നു.















