ന്യൂദല്‍ഹി: നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യവുമുള്ള ജീവികളാണെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററില്‍ അടയ്‌ക്കണമെന്ന് പറയുന്നത് ക്രൂരമാണെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂട്ടിലടയ്‌ക്കണമെന്ന സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പേപ്പട്ടിയുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നാണ് വിധിപ്രസ്താവിച്ച ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചത്. നിരവധി കുട്ടികള്‍ക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ തെരുവ് നായ്‌ക്കളുടെയും പേപ്പട്ടികളുടെയും കടിയേല്‍ക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്.
നായകളെ പിടികൂടിയാല്‍ തന്നെ അവയ്‌ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ചാടിവീഴുന്ന മൃഗസ്നേഹികളെ വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും പിടിക്കുമ്പോള്‍ തടസ്സം നില്‍ക്കാന്‍ വരുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കോടതി ദല്‍ഹിയിലെ നഗരസഭയ്‌ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അത്രയ്‌ക്ക് ക്രൂരമായ തെരുവ് നായ് ആക്രമണത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹി സാക്ഷ്യം വഹിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക് കുത്തിവെയ്‌ക്കാന്‍ വാക്സിന്‍ പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരുന്നു.
കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഷെല്‍റ്ററുകള്‍ ഇല്ലാത്ത നായകളുടെ എണ്ണം വര്‍ധിക്കുകയാണ്. വളര്‍ത്തുനായ്‌ക്കളുടെ അനാഥത്വം സംബന്ധിച്ച കണക്ക് പറയുന്നത് ആറ് കോടി അനാഥനായ്‌ക്കള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്. ലോകത്തില്‍ തന്നെ ഇന്ത്യയിലാണ് അനാഥ നായ്‌ക്കള്‍ ഏറ്റവും കൂടുതല്‍. വികസിതമാകാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന് അഭിലഷണീയമല്ല, കുതിച്ചുയരുന്ന തെരുവ് നായ്‌ക്കളുടെ എണ്ണം. ലൈവ് സ്റ്റോക് സെന്‍സസ് പ്രകാരം ഇന്ത്യയിലെ 1.58 കോടി തെരുവ് നായ്‌ക്കളേ ഉള്ളൂ എന്ന് പറയുന്നെങ്കിലും ഈ കണക്കെടുപ്പ് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
















