കൊൽക്കത്ത: ബിജെപിയെ പിന്തുണച്ചതിന് പശ്ചിമബംഗാളിൽ എട്ടുമാസം ഗർഭിണിയായ സ്ത്രീയെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടിയിലെ ഗുണ്ടകൾ ഒരു ചവിട്ടി വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹട്ട II ഉപവിഭാഗത്തിലെ സൽമാര ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു ബിജെപി പ്രവർത്തകന്റെ മകളാണ് ഗർഭിണിയായ സ്ത്രീ. ലാത്തികളും മുളവടികളുമായി എത്തിയ ടിഎംസി ഗുണ്ടകൾ ബിജെപി പ്രവർത്തകൻ ജിതേന്ദ്ര ബർമന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിടുകയും ഗർഭിണിയായ മകളുടെ വയറ്റിൽ ചവിട്ടുകയും ചെയ്യുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇരയെ കൂച്ച് ബെഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മകൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. ഈ സമയം അവർ അവളുടെ വയറ്റിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നുവെന്ന് ജിതേന്ദ്ര ബർമന്റെ ഭാര്യ ജയന്തി ബർമൻ പറഞ്ഞു. പിന്നീട് അവർ ഞങ്ങളുടെ വീട് തകർക്കുകയും മകളുടെ പ്രസവത്തിനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കൊള്ളയടിച്ചുവെന്നും ജയന്തി പറഞ്ഞു. കുടുംബത്തിന് വൈദ്യസഹായം ലഭിക്കുന്നതും അക്രമികൾ തടഞ്ഞു. ആംബുലൻസിനെ വഴിയിൽ തടഞ്ഞിട്ടു. പിന്നീട് പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. ബിജെപിയിൽ വിശ്വസിക്കുന്നതാണോ അവർ ചെയ്ത കുറ്റമെന്ന് ബിജെപി ബംഗാൾ ഘടകം ട്വീറ്റ് ചെയ്തു. ഇതൊരു ചെ റിയ കാര്യമാണെന്നും സംഭവത്തിൽ തൃണമൂലിന് ബന്ധമൊന്നുമില്ലെന്നാണ് പ്രാദേശിയ ടിഎംസി നേതൃത്വം പറഞ്ഞു.
















