ദൈവമുണ്ടോ ? മനുഷ്യനുണ്ടായ കാലം മുതല്‍ പഴക്കമുള്ള ചോദ്യമാണിത്. ചുറ്റും കാണുന്ന ദൃശ്യ പ്രപഞ്ചത്തിന്റെ അപാരതയിലും, മഴയും മിന്നലും മേഘങ്ങളുമെല്ലാം പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളുടെ മുന്നിലും വിസ്മയത്തോടെ നിന്ന പ്രാചീന മനുഷ്യര്‍ കണ്ടെത്തിയ ഉത്തരം മാത്രമാണോ ദൈവം? അതോ കുഞ്ഞുപുല്ലും പുഴുവും മുതല്‍ ഭീമാകാരങ്ങളായ ആകാശഗോളങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന പരമമായ പൊരുളോ? മറുപടി ഇനി ഗണിതം പറയും. ഹാര്‍വഡ് ആന്‍ഡ് സ്മിത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എന്‍ജിനീയറുമായ ഡോ. വില്ലി സൂണ്‍ പറയുന്നത് ഒരു ഗണിതശാസ്ത്ര സമവാക്യം ദൈവമെന്ന അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകും എന്നാണ്.
പ്രാചീന മനുഷ്യന്‍ ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ സമീപിച്ചിരുന്നത് വ്യത്യസ്തമായ വഴികളിലൂടെയാണ്. പ്രകൃതിയെ തന്നെ ദൈവീകമെന്നു കണക്കാക്കിയും, ധ്യാനത്തിലൂടെയും ആന്തരിക സന്ദേഹങ്ങളിലൂടെയും, ആഖ്യാനങ്ങളുടെയും പുരാണങ്ങളുടെയും രൂപീകരണത്തിലൂടെയും, തത്ത്വചിന്തയിലൂടെയും പ്രാചീനര്‍ ദൈവത്തിന്റെ അസ്തിത്വത്തെ ഉറപ്പിക്കാന്‍ ശ്രമിച്ചു. എന്നാലിപ്പോള്‍ ഈശ്വരന്റെ അസ്തിത്വത്തിന്റെ തെളിവായി ഡോ. വില്ലി സൂണും സഹപ്രവര്‍ത്തകരും ഒരു ഗണിതസമവാക്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഈ സമവാക്യത്തിന്റെ കാതലാണ് ‘ഫൈന്‍ ട്യൂണിങ് വാദം’. ലളിതമായി പറഞ്ഞാല്‍, പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങള്‍ ജീവനെ പിന്തുണയ്‌ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു എന്ന് നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ഈ സൂക്ഷ്മ ക്രമീകരണം തന്നെ ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്നുവെന്നതാണ് ഡോ. സൂണും മറ്റു ഗവേഷകരും മുന്നോട്ട് വെക്കുന്ന ഫൈന്‍ ട്യൂണിങ് വാദത്തിന്റെ അന്തഃസത്ത.
ആദ്യം ഈ ഗണിത സമവാക്യം അവതരിപ്പിച്ചത് ആന്റിമാറ്ററിന്റെ അസ്തിത്വം പ്രവചിച്ച ഗണിത ശാസ്ത്രജ്ഞനായ പോള്‍ ഡിറാക്കാണ്. പല കോസ്മിക് ആക്റ്റിവിറ്റികളും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതുപോലെ ഇത്ര കൃത്യമായി, മാറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നത് ഗവേഷകരെയും ആശയക്കുഴപ്പത്തിലാക്കുന്ന സംഗതിയാണെന്നാണ് ഫൈന്‍ ട്യൂണിങ് വാദത്തെ പിന്തുണയ്‌ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്.
പ്രപഞ്ച നിയമങ്ങള്‍ അതിസൂക്ഷ്മതലത്തില്‍ തന്നെ കൃത്യമാണെന്നും ഉയര്‍ന്ന ബുദ്ധിശക്തിയുടെ ഇടപെടല്‍ കൂടാതെ അതസംഭവ്യമാണെന്നും ഫൈന്‍ ട്യൂണിങ് വാദം സൂചിപ്പിക്കുന്നു. പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ കൃത്യമായ വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന്, ജീവന്‍ നിലനിര്‍ത്താന്‍ കാര്‍ണ്‍-12 ന്യൂക്ലിയസ്സ് പ്രത്യേക ഊര്‍ജ്ജ നിലയിലേക്ക് ട്യൂണ്‍ ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം അനവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചകേന്ദ്രത്തിനു പുറത്തുള്ള ഒരു ബുദ്ധികേന്ദ്രത്തിന്റെ ഇടപെടല്‍ ആയാണ് ഫൈന്‍ ട്യൂണിങ് വാദം കണക്കിലെടുക്കുന്നത്.
പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങള്‍ ശ്രദ്ധാപൂര്‍വം സൂക്ഷ്മമായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ അതിലെ ചെറിയ വൈകല്യങ്ങള്‍ പോലും ജീവനെന്ന പ്രതിഭാസത്തെ പിന്തുണയ്‌ക്കാന്‍ കഴിയാത്തതാക്കുമെന്ന് ഈ വാദം വ്യക്തമാക്കുന്നു. അതിന്റെ വക്താക്കള്‍ വാദിക്കുന്നത് അനന്യമായ ഈ കൃത്യത, പലപ്പോഴും ‘ദൈവം’ എന്ന് അറിയപ്പെടുന്ന ഒരു സവിശേഷ ബുദ്ധിവൈഭവം മനഃപൂര്‍വ്വം തന്നെ ഈ അളവുകളും തോതുകളും സജ്ജമാക്കി എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണ്. ദൈവശാസ്ത്രപരവും ശാസ്ത്രീയവുമായ വൃത്തങ്ങളില്‍ ഈ വാദം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചും സൃഷ്ടി വൈഭവത്തിന്റെ സാധ്യതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഇത് തുടക്കമിട്ടു. ശാസ്ത്രത്തിനും മതത്തിനും ഇടയിലുള്ള വിടവ് നികത്തുകയും അപരിമേയമായ ഒരു ശക്തിയിലുള്ള വിശ്വാസത്തിന് യുക്തിസഹമായ അടിസ്ഥാനം നല്‍കുകയുമാണ് ഫൈന്‍ ട്യൂണിങ് വാദം ചെയ്യുന്നത്.
ഭൗതികശാസ്ത്രജ്ഞരും പ്രപഞ്ചശാസ്ത്രജ്ഞരും പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളെ പഠിക്കുകയും അവയുടെ കൃത്യമായ മൂല്യങ്ങള്‍ സ്ഥിരീകരിക്കുകയും അവയിലുണ്ടാകാവുന്ന സാങ്കല്‍പ്പിക വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരീക്ഷിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിലെ വ്യവസ്ഥകളെല്ലാം തന്നെ ജീവനെന്ന പ്രതിഭാസത്തിനായി ശ്രദ്ധേയമായി ശ്രുതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത ഇത്തരം നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിപ്പെട്ടിട്ടുമുണ്ട്.
ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാല്‍ പ്രപഞ്ചം, ജീവനുവേണ്ടി കൃത്യമായി സംവിധാനം ചെയ്തിരിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഫൈന്‍ ട്യൂണിങ് വാദം അവതരിപ്പിക്കപ്പെട്ടത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ജീവന്റെയുമെല്ലാം രൂപീകരണത്തിനും അതിജീവനത്തിനും അനുവദനീയമായ പരിധിക്കുള്ളിലാണ് അടിസ്ഥാന ഭൗതിക പ്രതിഭാസങ്ങളും പ്രകൃതി നിയമങ്ങളും സജ്ജീകരിച്ചിരിക്കപ്പെട്ടിരിക്കുന്നതെന്ന് ഈ വാദം പറയുന്നു. ഈ മൂല്യങ്ങള്‍ അല്പം വ്യത്യസ്തമായാല്‍, പ്രപഞ്ചം വാസയോഗ്യമല്ലാതാകും. ഈ കൃത്യമായ ക്രമീകരണം വെറും യാദൃശ്ചികത മൂലമാകാന്‍ വഴിയില്ലെന്നതാണ് ഫൈന്‍ ട്യൂണിങ് വാദത്തിന്റെ കാതല്‍. അതിനു പകരം, ഉന്നതമായ ഒരു ബുദ്ധികേന്ദ്രം മനഃപൂര്‍വ്വം തന്നെ ഈ അളവുകള്‍ നിശ്ചയിച്ചിരിക്കാം.
ഫൈന്‍ ട്യൂണിങ് എന്ന ആശയം പുതിയ ഒന്നല്ല. പൗരാണിക കാലത്തെ പല തത്ത്വചിന്തകരും ദൈവശാസ്ത്രജ്ഞരും പ്രകൃതിയുടെ അഴിവില്ലാത്ത ക്രമത്തെ അത്ഭുതത്തോടെയാണ് കണ്ടത്. പ്രപഞ്ചത്തിന് ഒരു ചാലകവസ്തു ഉണ്ടായിരിക്കണമെന്നും, അതിന്റെ ഘടനയ്‌ക്ക് പിന്നില്‍ ഒരു ബുദ്ധികേന്ദ്രം ഉണ്ടായിരിക്കണമെന്നും ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ വാദിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് സംബന്ധിച്ച പ്രശസ്തമായ വാദം വില്യം പാലിയുടേതായിരുന്നു. ഒരു വാച്ചിന് നിര്‍മ്മാതാവ് ഉണ്ടായിരിക്കുന്നത് പോലെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയ്‌ക്ക് പിന്നിലും ഒരു നിര്‍മാതാവ് ഉണ്ടായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റ വാദം. പ്രപഞ്ചശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ ഇക്കാലത്തുണ്ടായ പുരോഗതി പ്രപഞ്ചം എത്രത്തോളം സൂക്ഷ്മമായതും സന്തുലിതമായതുമാണെന്നു വെളിപ്പെടുത്തിയപ്പോള്‍, ഇരുപതാം നൂറ്റാണ്ടില്‍ ഫൈന്‍-ട്യൂണിംഗ് ഒരു ശാസ്ത്രീയ വാദമായി മാറുകയായിരുന്നു. ജോണ്‍ ബാരോ, ഫ്രാങ്ക് ടിപ്ലര്‍, റോബിന്‍ കോളിന്‍സ്, പോള്‍ ഡേവീസ് തുടങ്ങിയ ശാസ്ത്രജ്ഞര്‍ ആധുനിക ഫൈന്‍-ട്യൂണിംഗ് വാദത്തെ സമൂലമായി പരിഷ്‌കരിക്കുകയും ചെയ്തു.
പ്രപഞ്ചത്തിന് ജീവന്‍ നിലനിര്‍ത്താന്‍ പ്രകൃതിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന അചഞ്ചലമായ നിയമങ്ങള്‍ക്ക് കൃത്യമായ മൂല്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന ആശയത്തെയാണ് ഫൈന്‍-ട്യൂണിംഗ് പ്രതിനിധാനം ചെയ്യുന്നത്. ഈ അചഞ്ചല നിയമങ്ങളില്‍ ഗുരുത്വാകര്‍ഷണ നിയമം, വൈദ്യുതകാന്തിക ശക്തി, ആറ്റോമിക് കണങ്ങളുടെ പിണ്ഡം, പ്രപഞ്ച സ്ഥിരാങ്കം എന്നിവ ഉള്‍പ്പെടുന്നു. ഈ മൂല്യങ്ങള്‍ അല്പം വ്യത്യസ്തമായി എങ്കില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടില്ല. ജീവന് ആവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുകയുമില്ല. അങ്ങനെ വന്നാല്‍ പ്രപഞ്ചം ക്ഷിപ്ര വേഗതയില്‍ തകരുകയോ വികസിക്കുകയോ ചെയ്യാം. ഈ മൂല്യങ്ങളെല്ലാം ജീവന് ആവശ്യമായ കൃത്യമായ പരിധിക്കുള്ളിലാണെന്ന വസ്തുത പലപ്പോഴും രൂപകല്‍പ്പനയുടെ തെളിവായി ഫൈന്‍ ട്യൂണിങ് വാദം മുന്നോട്ട് വെക്കുന്നു.
















