വീണ്ടും കേരളം നിപ രോഗബാധയ്‌ക്കെതിരായ ജാഗ്രതയിലാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇത്തവണ രോഗഭീതി ഉണ്ടായത്. മൂന്ന് ജില്ലകളിലും ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നത് ആശ്വാസകരമാണ്. മന്ത്രിമാരുടെ ഉന്നതതല യോഗം,സമ്പര്‍ക്കപട്ടികയിലുള്ളവരെ കണ്ടെത്തല്‍, സാമ്പിള്‍ പരിശോധനകള്‍ എന്നിവ പതിവുപോലെ നടക്കുന്നുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനാഫലം ഇത്തവണയും സ്ഥിരീകരിച്ചത് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ജൂണ്‍ 25, 26 തിയ്യതികളിലാണ് നിപ രോഗബാധ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട് സമ്പര്‍ക്ക പട്ടികയിലുള്ള 87 പേരും ആരോഗ്യപ്രവര്‍ത്തകരാണെന്നുള്ളതാണ് രോഗബാധയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. പാലക്കാട്61 ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കണക്കാണ്. 2018 മുതല്‍ നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.7 വര്‍ഷം കഴിഞ്ഞിട്ടും നിപ രോഗബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് സമ്പര്‍ക്ക പട്ടികയുടെ വ്യാപ്തി കുറയ്‌ക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം ഇല്ലാതാക്കാനും കഴിഞ്ഞിട്ടില്ല. ഇത് ഒരു പരിധിവരെമാത്രമേ സാധിക്കുകയുള്ളൂവെങ്കിലുംരോഗബാധ നേരത്തെ തിരിച്ചറിഞ്ഞാല്‍ സമ്പര്‍ക്കപട്ടികയിലുള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണമെങ്കിലും കുറയ്‌ക്കാന്‍ പറ്റും. നിപ രോഗബാധയുടെ ചരിത്രമുള്ള ജില്ലകളില്‍ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന വസ്തുതയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.നിപ രോഗബാധ സംശയിക്കാവുന്ന മാസങ്ങളില്‍ തീവ്രജാഗത്ര ആരോഗ്യമേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. രോഗബാധിത മരിച്ചതിന് ശേഷം രോഗലക്ഷണങ്ങളും പരിശോധനാ ഫലവും വഴി നിപയാണെന്ന് കണ്ടെത്തുമ്പോഴേക്കും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം അതിക്രമിച്ചിരിക്കും.
ബോധവല്‍ക്കരണവും അതിവേഗ പരിശോധനയുമാണ് ഒരു പരിധിവരെ രോഗവ്യാപനത്തെ തടയാന്‍ കഴിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലും പതിവ് നിസ്സംഗതയാണ് പുലര്‍ത്തുന്നത്. നിപരോഗബാധയടക്കം കണ്ടുപിടിക്കാനുള്ളആധുനിക ലാബ് സൗകര്യം ഇന്നും സംസ്ഥാനത്ത് ഇല്ല. ബയോസേഫ്റ്റി ലവല്‍ ത്രീ ലാബുകളാണ് ഇതിനാവശ്യം. 2018 ല്‍ ഐസിഎംആര്‍ 5.5 കോടി രൂപ ഇത്തരമൊരു ലാബിനായി കോഴിക്കോട്ടേക്ക് അനുവദിച്ചിരുന്നു. അത് 2019 ല്‍ എസ്റ്റിമേറ്റ് പുതുക്കി 8 കോടിയായി ഉയര്‍ത്തി. എന്നാല്‍ 2021 ല്‍ മാത്രമാണ് ലാബ് നിര്‍മ്മാണത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ചെയ്യാവുന്ന ഏതാണ്ടെല്ലാ പരിശോധനകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചെയ്യാമായിരുന്നു. എന്നാല്‍ ഈ ആധുനിക സൗകര്യങ്ങളോടെയുള്ള ലാബോറട്ടിയുടെ നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പണത്തിന്റെ ലഭ്യതയല്ല കരാറുകാരനുമായുള്ള തര്‍ക്കമാണ് നിര്‍മ്മാണം അനന്തമായിവൈകാന്‍ കാരണം. കേരള സമൂഹം നിപ ബാധയുടെ ഭീതിയിലാണ്ട ദിവസങ്ങളില്‍ ഈ വര്‍ഷം തന്നെ അത്യന്താധുനിക പരിശോധനാ സൗകര്യം സംസ്ഥാനത്ത് ഒരുക്കുമെന്ന് അവകാശവാദമുന്നയിച്ച സര്‍ക്കാരാണ് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ലാബിന്റെ പണി പൂര്‍ത്തിയാക്കാതെ കെടുകാര്യസ്ഥതയുടെ മാതൃകയായി നിലകൊള്ളുന്നത്.
ആരോഗ്യരംഗത്തു ‘വാഴ്‌ത്തപ്പെട്ട’ സംസ്ഥാനമാണ് കേരളം എന്നാണ് ഭരണാധികാരികള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മകളുടെ രോഗചികിത്സയ്‌ക്ക് കൂട്ടിരിക്കാന്‍ വന്ന അമ്മയെ കൊലയ്‌ക്ക് കൊടുക്കുന്ന ആരോഗ്യസംവിധാനമാണ് കേരളത്തിലുള്ളത്. ആരോഗ്യമന്ത്രിയാണോ കെട്ടിടംതകര്‍ത്തതെന്ന് ചോദിക്കാന്‍ മാത്രം അഹങ്കാരമുള്ള മറ്റുമന്ത്രിമാരുമാണ് മന്ത്രിസഭയെ നയിക്കുന്നത്. വികസിത രാജ്യങ്ങളുടെ ആരോഗ്യനിലവാരത്തിനൊത്ത് കേരളം ഉയര്‍ന്നുവെന്ന് അവകാശപ്പെടുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ പരാധീനതകള്‍ക്ക് നടുവില്‍ പകച്ചുനില്‍ക്കുകയാണ്. രോഗ ചികിത്സയ്‌ക്ക് മുഖ്യമന്ത്രിക്ക് അമേരിക്കയിലേക്ക് പറക്കാന്‍ കഴിയും. എന്നാല്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട പൊതുആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണ്. ആരോഗ്യവകുപ്പിന് കീഴിലെ ത്രിതല സംവിധാനം പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. പനി വന്നാല്‍ പകച്ചുപോകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമുണ്ടാകണമെന്നാണ് പകര്‍ച്ചവ്യാധിയില്‍പ്പെട്ട കേരളം ആവശ്യപ്പെടുന്നത്.















