ദുബായ്: യെമനിനടുത്തുള്ള ചെങ്കടലിൽ ബ്രിട്ടന്റെ വാണിജ്യ കപ്പലുകളിൽ ഒന്നിന് നേരെ റോക്കറ്റാക്രമണം. ആക്രമണകാരികൾ റോക്കറ്റുകൾ പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തതായിട്ടാണ് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചത്.
അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഹൂത്തി വിമതർ ഈ കടൽ മേഖലയിൽ ആധിപത്യം പുലർത്തുന്നുണ്ട്. കൂടാതെ അവർ പലപ്പോഴും ചരക്ക് കപ്പലുകളെയാണ് ലക്ഷ്യമിടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഹൂത്തി വിമതർ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു.
യെമനിലെ ഹൊദൈദ തുറമുഖത്തിന് ഏകദേശം 51 നോട്ടിക്കൽ മൈൽ (94 കിലോമീറ്റർ) തെക്ക് പടിഞ്ഞാറ് മാറിയാണ് സംഭവം നടന്നതെന്ന് ഏജൻസി അറിയിച്ചു. കപ്പലിനെ നിരവധി ബോട്ടുകളിലായി എത്തിയ ആളുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് കപ്പലിലെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല.
കുറച്ചുകാലമായി യെമനിലെ ഹൂത്തി വിമതർ മേഖലയിലെ വാണിജ്യ, സൈനിക കപ്പലുകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. 2023 നവംബറിനും 2025 ജനുവരിക്കും ഇടയിൽ ഹൂത്തികൾ 100-ലധികം വ്യാപാര കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. അതിൽ രണ്ടെണ്ണം മുങ്ങുകയും നാല് നാവികർ കൊല്ലപ്പെടുകയും ചെയ്തു. ഇത് ചെങ്കടൽ ഇടനാഴിയിലൂടെയുള്ള ഗതാഗത വ്യാപാരത്തെ ഗണ്യമായി കുറച്ചിട്ടുണ്ട്.
സാധാരണയായി ഈ വഴി പ്രതിവർഷം ഒരു ട്രില്യൺ യുഎസ് ഡോളറിന്റെ സാധനങ്ങൾ കപ്പലുകളിൽ കൊണ്ടുപോകുന്നുണ്ട്. അതേ സമയം ഹൂത്തി വിമതർക്ക് പുറമെ സൊമാലിയൻ കടൽക്കൊള്ളക്കാരും ഈ പ്രദേശത്ത് സജീവമാണ്.
















