ടെഹ്‌റാന്‍: നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍. യു എസ് പ്രതിനിധികള്‍ ഇറാനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയ്‌ക്കായി ഇസ്ലാമബാദിലേക്ക് പോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്നിം ഏജന്‍സിയുടെ റിപ്പോര്‍ട്ട് .
ചര്‍ച്ചയ്‌ക്ക് പ്രതിനിധികളെ അയക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അതേസമയം മധ്യസ്ഥ ശ്രമവുമായി പാക് വിദേശകാര്യമന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചു. ഇറാന്‍ കപ്പലുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം വെടിനിര്‍ത്തല്‍ ലംഘനവും യുദ്ധക്കുറ്റം ആണെന്ന് ഇറാന്‍ വ്യക്തമാക്കി.
ആണവ സാദ്ധ്യതകള്‍ ഇറാന്റെ അടിസ്ഥാന അവകാശമാണെന്നും തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.
അതേസമയം യു എസ് പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് പോയത് സംബന്ധിച്ച് ഇറാന് ഇത് അവസാന അവസരമാണെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഊര്‍ജനിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെ എല്ലാം തകര്‍ക്കും എന്നാണ് ഭീഷണി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇറാന്‍ ആണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഇന്നലെ ഇറാന്‍ വെടിയുതിര്‍ത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാന്‍ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. യുഎസ് ഇതിനകം തന്നെ അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോര്‍മുസ് അടച്ചതിലൂടെ ഒരു ദിവസം 500 ദശലക്ഷം ഡോളര്‍ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുഎസിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
















