ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ വികസനത്തിന്റെ പുതിയ കഥ രചിക്കുക്കുമ്പോൾ ജമ്മു കശ്മീർ വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുകയാണ്. എന്നാൽ മറുവശത്ത് പാകിസ്ഥാൻ നാശത്തിലേക്ക് നീങ്ങുകയാണ്. പാക് അധീന കശ്മീരിനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഷെഹബാസ് ഷെരീഫിന്റെ പാകിസ്ഥാൻ ഭരണകൂടം.
ഷഹബാസ് ഷെരീഫിന്റെ സർക്കാർ പാക് അധീന കശ്മീരിന്റെ ബജറ്റ് 16 ശതമാനമാണ് വെട്ടി കുറച്ചത്. കഴിഞ്ഞ വർഷം 75 ബില്യൺ പാകിസ്ഥാൻ രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഈ വർഷം ഇത് 63 ബില്യൺ രൂപയുടെ ബജറ്റ് മാത്രമായി കുറച്ചിരിക്കുകയാണ്.
പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നിബന്ധനകളാണ് ഈ വെട്ടിക്കുറയ്‌ക്കലിന് കാരണമായി ഷഹബാസ് ഷെരീഫ് സർക്കാർ ചൂണ്ടിക്കാണിച്ചത്. കാരണം ഐഎംഎഫ് പാകിസ്ഥാന് 7 ബില്യൺ ഡോളർ വായ്‌പ നൽകുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ചൈനയുടെ പദ്ധതികൾക്കായി പാകിസ്ഥാൻ ബജറ്റിൽ നല്ലൊരു തുക അനുവദിച്ചിട്ടുണ്ട് എന്നത് മറ്റൊരു സുപ്രധാന കാര്യമാണ്.
ഇന്ത്യയിൽ കശ്മീർ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കുന്നു
ഒരു വശത്ത് പാകിസ്ഥാൻ പണത്തിനായി യാചിക്കുന്നു. ഇതിനായി പാക് അധീന കശ്മീരിന്റെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. മറുവശത്ത് ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കശ്മീർ വികസനത്തിന്റെ പുതിയ വേഗത കൈവരിക്കുകയാണ്. ഇതിനുള്ള തെളിവാണ് പ്രധാനമന്ത്രി, ചെനാബ് പാലവും അഞ്ജി പാലവും ഇന്ന് ഉദ്ഘാടനം ചെയ്തത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാൻ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
















