‘ഭാരതമെന്നു കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം’
എന്നു പാടിയ മഹാകവി വള്ളത്തോളിന്റെ നാടാണിത്. പക്ഷെ ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഭാരതമെന്നു കേട്ടാല്‍ ഹാലിളകുന്ന അവസ്ഥയായിരിക്കുന്നു. ഭാരതമാതാവിന്റെ ചിത്രം കണ്ടാലും കാവി നിറം കണ്ടാലും അവര്‍ക്കു ചുവപ്പു കണ്ട കാളയെപ്പോലെ വെകിളി കയറുകയും ചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് കണ്ടത്. ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ ഉണ്ട് എന്നതിന്റെ പേരില്‍, രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണ നടപടിയായിപ്പോയി. ഫലത്തില്‍ ഇതു ബഹിഷ്‌കരണം തന്നെയാണ്. ചിത്രം മാറ്റണമെന്ന ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രാജ്ഭവന്റെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടിക്കുകയും ഭാരതമാതാവിനോടുള്ള ആദരം അടിവരയിട്ടു പ്രകടമാക്കുകയും ചെയ്തു. രാജ്ഭവനിലെ പരിപാടികള്‍ എങ്ങനെ നടത്തണമെന്നു രാജ്ഭവന്‍ തീരുമാനിക്കും എന്നതായിരുന്നു ഗവര്‍ണറുടെ ഉറച്ച നിലപാട്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ് രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാനിരുന്നത് കൃഷിമന്ത്രി പി. പ്രസാദ്. അതില്‍ നിന്നു പിന്‍മാറിയ സര്‍ക്കാര്‍, പരിപാടി സെക്രട്ടേറിയറ്റിലേയ്‌ക്കു മാറ്റി. രാജ്ഭവനില്‍ പരിപാടികള്‍ നിശ്ചിത സമയത്തു മരം നട്ടുകൊണ്ടു ഗവര്‍ണര്‍ നടത്തുകയും ചെയ്തു. ഗവര്‍ണര്‍മാര്‍എല്ലാം എറാന്‍മൂളികളല്ലെന്ന സത്യം മനസ്സിലാക്കാത്ത ഇക്കൂട്ടര്‍ക്ക് ഇനിയും നേരം പുലര്‍ന്നിട്ടില്ല.
ഗവര്‍ണറുമായും രാജ്ഭവനുമായും രാഷ്‌ട്രീയ പോരാട്ടം നടത്തുന്ന ശൈലി തുടരുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഓരോ തവണയും സ്വയം നാണംകെടുന്ന അനുഭവമാണുണ്ടാകുന്നത്. പക്ഷേ, അനാവശ്യ വിവാദങ്ങളിലേയ്‌ക്കു പിന്നെയും ചെന്നു ചാടുകയും ചെയ്യുന്നു. പഹല്‍ഗാം പ്രശ്നവും അതിന് ഭാരതം പാകിസ്ഥാന് കൊടുത്ത കനത്തതിരിച്ചടിയും വഴി ഭാരതീയരില്‍ ദേശീയ ബോധം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തു തന്നെ ഭാരതാംബയെ അവഗണിക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയുന്നത് അടുത്തു വരുന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്‌ട്രീയ നേട്ടം മനസിലുള്ളത് കൊണ്ടുതന്നെ ആയിരിക്കാം. പക്ഷേ, രാഷ്‌ട്ര ഭക്തി മറ്റെല്ലാത്തിനും മേലേ കാണുന്ന ഭാരതപുത്രര്‍ക്ക് വോട്ടിനും അധികാരത്തിനുമപ്പുറം ഉള്ള വികാരമാണ് ഭാരത മാതാവിനോടുള്ള ആദരം. അവരുടെ രാഷ്‌ട്ര സ്നേഹത്തിനു നിറമോ രാഷ്‌ട്രീയ ചിന്തയോ ജാതിമത ചിന്തകളോ വിഷയമല്ല. ആ നിലവാരത്തിലേയ്‌ക്ക് ഉയരണമെങ്കില്‍ മനസ്സില്‍ ദേശീയ ബോധം വേണം. ഇന്നത്തെ പ്രതിപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഇല്ലാത്തതും അതു തന്നെയാണ്.
സ്വാതന്ത്ര്യ സമരകാലത്ത് ഭാരതത്തെ ഒറ്റുകയും ഈ രാജ്യത്തെ പല റിപ്പബ്ളിക്കുകളാക്കി കീറിമുറിക്കണമെന്ന് വാദിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകള്‍. ചൈനയുമായി യുദ്ധത്തില്‍ മനസ്സുകൊണ്ടു ചൈനയ്‌ക്കൊപ്പം നിന്നവര്‍. അന്ന് ഭാരത സൈനികര്‍ക്കായി രക്തം കൊടുക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞവര്‍. അവര്‍ക്കൊന്നും ദേശീയ വികാരം എന്തെന്നു മനസ്സിലാക്കാനാവില്ല. അതറിയുന്നവര്‍ക്കേ ഭാരതമാതാവ് എന്ന സങ്കല്‍പത്തിന്റെ മൂല്യം മനസ്സിലാക്കാനാവൂ. ഇക്കൂട്ടര്‍ വെറും കല്ലും മണ്ണും മാത്രമായി കാണുന്ന ഈ നാടിനെ പവിത്രഭൂമിയായും അമ്മയായും കാണുന്നവരുടെ പ്രസ്ഥാനമാണ് ഇന്നു രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതമാതാവ് ആദരിക്കപ്പെടും. തമസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ വെളിച്ചം കാണും. ഭാരതത്തിന്റെ മഹത്വം ലോകം അറിയും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും. അതില്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടു കാര്യമില്ല. വിഭാഗീയതയുടേയും വിഘടന വാദത്തിന്റെയും മതസ്പര്‍ധയുടേയും ജാതിവിവേചനത്തിന്റേയും വിത്തിനു മുളച്ചു വളരാന്‍ വരുംകാലത്ത് കാര്യമായ വളക്കൂറുള്ള മണ്ണായിരിക്കുകയില്ല ഭാരതത്തിലേത്. രാഷ്‌ട്രം ആ ദിശയിലേയ്‌ക്കു നീങ്ങുമ്പോള്‍, മാറ്റങ്ങള്‍ അറിയാതെയും ഉള്‍ക്കൊള്ളാതെയും ചക്കിനു കെട്ടിയ മൃഗത്തേപ്പോലെ ഒരേ ചാലിലൂടെ വട്ടം കറങ്ങുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റുകള്‍.
















