Kerala

പട്ടത്താനം സന്തോഷ്‌ വധക്കേസ്: പ്രതി ഡിവൈഎഫ്ഐ നേതാവ് കാളി സജീവിന് ജീവപര്യന്തം തടവും പിഴയും

Published by

കൊല്ലം: കൊല്ലം പട്ടത്താനം സന്തോഷ്‌ വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷയും പിഴയും. ഡിവൈഎഫ്ഐ നേതാവായിരുന്ന രണ്ടാം പ്രതി കാളി സജീവിനെയാണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 28 വർഷങ്ങൾക്ക് മുൻപാണ് ആർ എസ് എസ് മണ്ഡൽ സേവാ പ്രമുഖായിരുന്ന സന്തോഷ്‌ കൊല്ലപ്പെട്ടത്.

നിലവിൽ എംഎൽഎ ആയ എം.നൗഷാദിനെ ജില്ലാ കോടതി പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് ഒഴിവായത്. കഴിഞ്ഞദിവസം പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷവിധിച്ചത്. കൊല്ലം ജില്ലാ ഫോർത്ത് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷിന്റെതാണ് വിധി.

1997 നവംബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ആർ എസ് എസ് മണ്ഡൽ സേവാ പ്രമുഖയിരുന്ന സന്തോഷ്‌ ശാഖ കഴിഞ്ഞ് സൈക്കിളിൽ പോകുമ്പോഴാണ് സിപിഎം പ്രവർത്തകരായ ഗുണ്ടാ സംഘം എത്തുന്നത്. സൈക്കിളിൽ കാർ ഇടിച്ചു വീഴ്‌ത്തിയ ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ ആദ്യവിചാരണ കാലഘട്ടത്തിൽ രണ്ടാംപ്രതിയായ ഡിവൈഎഫ് ഐ നേതാവ് കാളി സജീവ് ഒളിവിൽ പോയി. വർഷങ്ങൾക്ക് ശേഷമാണ് പോലീസിന്റെ പിടിയിലാകുന്നത്.

തുടർന്ന് വിചാരണ നടപടികൾ പൂർത്തിയാക്കി. അഡ്വ. വി. വിനോദ് ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക