ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ വ്യോമസേനക്കുണ്ടായത് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പിഎഎഫ് യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നു.
പാകിസ്ഥാനി വ്യോമതാവളങ്ങളിൽ ഇന്ത്യ വൻനാശം വിതച്ചെന്നാണ് റിപ്പോർട്ട്. പാക് വ്യോമസേനയുടെ എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യോമതാവളങ്ങളിൽ മാത്രം 50 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകർത്തു. സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ എന്ന് ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചത്.
പാകിസ്ഥാൻറെ സർഗോധ, ബൊലാരി തുടങ്ങിയ വ്യോമത്താവളങ്ങളെയും പ്രധാന വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ എയർ ഫോഴ്‌സിന്റെ എഫ്-16, എഫ് -17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന വ്യോമത്താവളങ്ങളാണ് സർഗോധ, ബൊലാരി തുടങ്ങിയവ.
സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊലാരി വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ സ്‌ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ചക്ലാലയിലെ നൂർ ഖാൻ, ഷൊർക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്‌കർദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടു.
പാകിസ്ഥാൻ വ്യോമത്താവളങ്ങലുണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നശിപ്പിച്ച വിവിധ പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങൾ സേന നേരത്തേ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: