ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്കാർക്കിടയിൽ കടുത്ത രോഷമുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ഇന്ത്യൻ സർക്കാർ നിരവധി കർശന നടപടികൾ സ്വീകരിച്ചു. ഇക്കൂട്ടത്തിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് ബോളിവുഡിലേക്കുള്ള വാതിലുകളും വീണ്ടും അടഞ്ഞു.
ഇത് മാത്രമല്ല ഇപ്പോൾ നിരവധി പാകിസ്ഥാൻ കലാകാരന്മാരുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് നടിവാണി കപൂറും കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
പഹൽഗാം ആക്രമണത്തിന്റെ ആഘാതം വാണി കപൂറിന്റെയും പാക് നടൻ ഫവാദ് ഖാന്റെയും സിനിമയിലും പ്രകടമായിട്ടുണ്ട്. ഭീകരാക്രമണത്തിന് ശേഷം ചിത്രം ഇന്ത്യയിൽ നിരോധിക്കുകയും ചിത്രത്തിന്റെ ഗാനങ്ങളും എല്ലാ പ്രൊമോഷണൽ ഉള്ളടക്കങ്ങളും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ ഫവാദ് ഖാന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനുള്ള വഴിയും അടഞ്ഞു.
ഫവാദ് ഖാനും വാണി കപൂറും അഭിനയിച്ച ‘അബിർ ഗുലാൽ’ മെയ് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ വാണി കപൂർ ഫവാദ് ഖാനുമൊത്തുള്ള തന്റെ വരാനിരിക്കുന്ന ‘അബിർ ഗുലാൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു. നടിയുടെ മറ്റ് പുതിയ ചിത്രമായ ‘റെഡ് 2’ മായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം. എന്നാൽ അബിർ ഗുലാലുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണുന്നില്ല. നടി ഈ പോസ്റ്റുകൾ ഇല്ലാതാക്കുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്തിരിക്കാമെന്ന് ഉപയോക്താക്കൾ പറയുന്നു.
അതേ സമയം പാകിസ്ഥാൻ കലാകാരന്മാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ തടഞ്ഞതിന് പിന്നാലെയാണ് വാണി കപൂർ ഈ നടപടി സ്വീകരിച്ചത്. ഫവാദ് ഖാൻ ഉൾപ്പെടെ നിരവധി പാകിസ്ഥാൻ കലാകാരന്മാരുടെ അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഹനിയ ആമിർ, അലി സഫർ, അയേസ ഖാൻ, സജൽ അലി, സനം സയീദ്, ഇഖ്‌റ അസീസ്, മൗറ ഹൊകാനെ, അതിഫ് അസ്ലം, സബ ഖമർ, യുംന സെയ്ദി, മഹ്വിഷ് ഹയാത്ത്, റാഹത് ഫത്തേ അലി ഖാൻ തുടങ്ങി നിരവധി കലാകാരന്മാരുടെ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
















