കൊൽക്കത്ത : ബംഗാളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ചു. ബംഗാളിലെ ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണിയായി മമത ബാനർജി തന്നെ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മമത ബാനർജി വർഗീയ സംഘർഷം പരത്തുകയാണ്. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ ഭവനരഹിതരായി മാറിയിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കാനും അവിടുത്തെ ഭക്ഷണം കഴിക്കാനും ഹിന്ദു സമൂഹം നിർബന്ധിതരാകുന്നു. അവർ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
ഇതിനു പുറമെ മുഖ്യമന്ത്രി മമത ബാനർജി തന്റെ രാഷ്‌ട്രീയത്തിനായി വർഗീയ സംഘർഷം പ്രചരിപ്പിച്ച് രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മമത ആദ്യം മുസ്ലീം സമുദായത്തിലെ ജനങ്ങളെ മനഃപൂർവ്വം ആശയക്കുഴപ്പത്തിലാക്കുകയും പിന്നീട് അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്ന് മിഥുൻ പറഞ്ഞു.
വഖഫ് നിയമത്തിനെതിരായ മമത ബാനർജിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്ത ബിജെപി നേതാവ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ മമത ബാനർജിക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ചു. അവർ ഭരണഘടനയ്‌ക്ക് അതീതയായി മാറിയോ, അവർ വെറുമൊരു മുഖ്യമന്ത്രിയാണ്, ഭരണഘടനയ്‌ക്കും മുകളിലാണോ അവരെന്നും ബിജെപി നേതാവ് ചോദിച്ചു.
ഇത്തവണ പശ്ചിമ ബംഗാളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമായിരിക്കുമെന്ന് മിഥുൻ ചക്രവർത്തി നേരത്തെ പറഞ്ഞിരുന്നു. ഇത്തവണ വീടുകളിൽ നിന്ന് പുറത്തിറങ്ങി ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇന്നും ഏകദേശം 9 ശതമാനം ഹിന്ദുക്കൾ വോട്ട് ചെയ്യുന്നില്ല. ഇത്തവണ ഹിന്ദുക്കൾ വോട്ട് ചെയ്തില്ലെങ്കിൽ ഭാവിയിൽ അവർക്ക് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: