ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് കമ്പനികൾ. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. റെസ്‌റ്റോറന്റുകള്‍ക്കും കാറ്ററിങ് സര്‍വീസ് നടത്തുന്നവര്‍ക്കുമാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.
തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. വില കുറച്ചതോടെ ദല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കോല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
വിമാന ഇന്ധനത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. ഇതോടെ ദല്‍ഹിയില്‍ എടിഎഫ് വില കിലോലിറ്ററിന് 90,455.47 രൂപയായി. 1401 രൂപയാണ് കുറഞ്ഞത്. കൊല്‍ക്കത്ത 93,059, മുംബൈ 84,511, ചെന്നൈ 93,670 എന്നിങ്ങനെയാണ് പുതിയ വിമാന ഇന്ധനവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: