ജമ്മു : ഹരിയാനയിൽ തുടർച്ചയായ മൂന്നാം വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണത്തെയും നേതൃത്വപാടവത്തെയും പ്രശംസിച്ചത്.
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ചുഗ് ഈ മേഖലയിൽ ബിജെപി വീണ്ടും ശക്തി പ്രകടിപ്പിച്ചുവെന്ന് പറഞ്ഞു. 2008ൽ 13 ശതമാനവും 2014ൽ 29 ശതമാനവുമായി നിന്ന ബിജെപി 2024ൽ സീറ്റ് വിഹിതം 32 ശതമാനമായി വർധിച്ചതായി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ പാർട്ടിയുടെ സ്വാധീനം ക്രമാതീതമായി ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വികസനം, സ്ഥിരത, പുരോഗതി എന്നിവയ്‌ക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മേഖലയിൽ പാർട്ടിയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് അടിവരയിട്ടുകൊണ്ട് ബിജെപി കൈവരിച്ച സുപ്രധാന പുരോഗതിയെക്കുറിച്ചും ചുഗ് ഊന്നിപ്പറഞ്ഞു.
2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച 62-ൽ 29 സീറ്റുകൾ നേടി. 2014-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ നാല് സീറ്റുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. പാർട്ടിയുടെ വോട്ട് വിഹിതവും 2.66% വർദ്ധിച്ചു. 2014-ൽ 22.98% ആയിരുന്നത് 2024-ൽ 25.64% ആയിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ നാഷണൽ കോൺഫറൻസിന്റെ 23.43% വോട്ട് വിഹിതത്തെ തങ്ങൾ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. 3.55 ലക്ഷം വോട്ടിൽ നിന്ന് 14.62 ലക്ഷം വോട്ടുകളായി വളർന്ന് വലിയൊരു വോട്ടർ അടിത്തറ സമാഹരിക്കാനുള്ള ബിജെപിയുടെ കഴിവ് ഇവിടെ തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തകരുടെ അചഞ്ചലമായ പരിശ്രമത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിഷേധ്യമായ നേതൃത്വത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് ബിജെപിയുടെ വിജയമെന്ന് ചുഗ് പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ ഓരോ പൗരന്റെയും അഭിലാഷങ്ങൾ നിറവേറ്റപ്പെടുന്നുവെന്നും ഈ പ്രദേശം സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും ഉള്ള പാതയിൽ തുടരുന്നുവെന്നും ഉറപ്പാക്കാൻ തങ്ങൾ അശ്രാന്ത പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഹരിയാനയിലെ മൂന്നാമത്തെ മിന്നുന്ന വിജയത്തെ ചുഗ് എടുത്തുകാണിക്കുകയും ഹരിയാനയിലെ വോട്ടർമാരുടെ തുടർച്ചയായ പിന്തുണയ്‌ക്കും വ്യക്തമായ ജനവിധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
കൂടാതെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇവിഎമ്മുകളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്ന കോൺഗ്രസ് പാർട്ടിയുടെ പതിവ് നാടകീയതകളെയും അദ്ദേഹം വിമർശിച്ചു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും യാഥാർത്ഥ്യവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
















