പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കണമെന്ന പോലീസിന്റെ നിര്‍ദേശം അപ്പാടെ സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാത്തിരിക്കുന്നത് വന്‍ വരുമാന നഷ്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 80,000 ഭക്തര്‍ക്ക് മാത്രമാണ് ഈ മണ്ഡലകാലത്ത് പ്രതിദിന ദര്‍ശനം അനുവദിക്കുക. നടതുറന്നിരിക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം ഭക്തര്‍ക്കേ ഇത്തവണ ദര്‍ശനം സാധ്യമാകൂ.
കുമളി, എരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, നിലയ്‌ക്കല്‍, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പന്തളം, ചെങ്ങന്നൂര്‍, നിലയ്‌ക്കല്‍, പമ്പ എന്നീ നാലു കൗണ്ടറുകളിലൂടെ മാത്രം പ്രതിദിനം 25,000 നും 30,000 നും ഇടയില്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. നാലു കൗണ്ടറുകളിലെ സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശന ഭാഗ്യം ലഭിച്ചത് 16.25 നും 19.5 ലക്ഷത്തിനും ഇടയില്‍ അയ്യപ്പന്മാര്‍ക്കായിരുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം കാല്‍നടയായി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത സമയത്ത് പലപ്പോഴും എത്തിച്ചേരാനാകില്ല. ദൂരെ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം എത്തുന്നവര്‍ക്കും ഗതാഗത തടസം ഉണ്ടായാല്‍ ഉദ്ദേശിക്കുന്ന സമയത്ത് എത്താന്‍ കഴിയില്ല. ഇവരെല്ലാം നിലയ്‌ക്കലോ പമ്പയിലോ എത്തി സ്പോട്ട് ബുക്കിങ്ങിലൂടെയാണ് ദര്‍ശനം നടത്തിയിരുന്നത്.
എരുമേലി, കരിമല കാനനപാതയിലൂടെയും പുല്ലുമേട് വഴിയും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. കാല്‍നടയായി പല ഇടത്താവളങ്ങളിലും വിശ്രമിച്ചാണ് ഇവര്‍ സന്നിധാനത്ത് എത്തുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ സമയക്രമം ഇവര്‍ക്കും പാലിക്കാന്‍ കഴിയാതെ വരും. ഓണ്‍ലൈന്‍ ബുക്കു ചെയ്യുന്നവരില്‍ ഏതാണ്ട് 20 ശതമാനത്തോളം ദര്‍ശനത്തിന് പലകാരണങ്ങളാലും അതേദിവസം എത്താറില്ലെന്നതാണ് കഴിഞ്ഞ വര്‍ഷത്തെ അനുഭവം.
ചില സമയങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് നന്നെ കുറയുന്ന സാഹചര്യവും ഉണ്ടാകും. ഇതു പ്രയോജനപ്പെടുത്തി സ്പോട്ട് ബുക്കിങ്ങിലൂടെ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനും
കഴിഞ്ഞിരുന്നു. ഈ വര്‍ഷം സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കും. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും ബാധിക്കും. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ശബരിമലയില്‍ 357.47 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ ഭക്തരെ 12 മണിക്കൂറോളം വടംകെട്ടി തടയുന്ന സാഹചര്യവും കഴിഞ്ഞവര്‍ഷം ഉണ്ടായി. പോലീസ് തീര്‍ത്ഥാടകരെ കൈയേറ്റം ചെയ്ത സംഭവങ്ങള്‍ വന്‍ വിവാദമായിരുന്നു.
തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ സംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പോലീസ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന തന്ത്രമാണ് ഇക്കുറി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു മനസിലാക്കാതെ പോലീസിന്റെ നിര്‍ദേശം അതേപടി സ്വീകരിക്കുന്ന ബോര്‍ഡിന് ഇതിന്റെ പ്രത്യാഘാതം ബോധ്യമാവുക ഈ മണ്ഡലകാലം കഴിയുമ്പോഴാവും.
















