ന്യൂദല്‍ഹി: ഹരിയാനയിലെ നായബ് സിങ് സൈനി സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്ന് ഉറപ്പായി. 90 അംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണ ബിജെപി ഉറപ്പിച്ചു. ബിജെപിയുടെ 42 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയും ജെജെപിയുടെ നാല് എംഎല്‍എമാരും ബിജെപി സര്‍ക്കാരിനൊപ്പമുണ്ട്. മാര്‍ച്ചിലാണ് സൈനി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പു നേടി അധികാരമേറ്റത്. ഇനി ആറു മാസം കഴിഞ്ഞേ വിശ്വാസ വോട്ടെടുപ്പിനു സാഹചര്യമുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രീയ സാഹചര്യം ബിജെപി സര്‍ക്കാരിനു കൂടുതല്‍ അനുകൂലമാകും.
ജെജെപിയിലെ 10 എംഎല്‍എമാരില്‍ ആറു പേരാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയോട് എതിര്‍ത്ത് മാറി നില്‍ക്കുന്നത്. സൈനി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്രര്‍ കോണ്‍ഗ്രസിനൊപ്പം പോയതാണ് ഹരിയാനയില്‍ ഭൂരിപക്ഷമില്ലെന്ന വാര്‍ത്തകള്‍ക്കിടയാക്കിയത്. കോണ്‍ഗ്രസിനു സഭയില്‍ 30 എംഎല്‍എമാരുണ്ട്. അവിശ്വാസ നീക്കത്തിനോ സര്‍ക്കാരിനെ മറിച്ചിടാനോ കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മെയ് 25നാണ് ഹരിയാനയിലെ 10 സീറ്റിലേക്കുമുള്ള വോട്ടെടുപ്പ്. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പും ഹരിയാനയില്‍ നടക്കും.
വിശ്വാസ വോട്ടെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ജെജെപിയുടെ നേതാവുമായ ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൗട്ടാലയുടെ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ഇവര്‍ തയാറല്ല. ചൗട്ടാല അവിശ്വാസ നീക്കം നടത്തുമ്പോഴും പാര്‍ട്ടിയിലെ ഭിന്നതകള്‍ ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: