കാറ്റലോണിയ: സീസണില്‍ നാല് വീതം കളികള്‍ ശേഷിക്കെ റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം സ്വന്തമാക്കി. ജിറോണയ്ക്കെതിരായ പോരാട്ടത്തില്‍ കരുത്തന് ടീം എഫ്സി ബാഴ്സിലോണ പരാജയപ്പെട്ടതോടെയാണ് സീസണിലെ ജേതാക്കള്‍ നിര്‍ണയിക്കപ്പെട്ടത്. ബാഴ്സയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ ജിറോണ ഇനിയുള്ള നാല് കളികള്‍ ജയിച്ചാല്‍ പോലും റയലിനെ മറികടക്കാനാവില്ലെന്ന് ഉറപ്പിച്ചു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റയല്‍ കിരീടം നേടുന്നത്. 34 കളികളില്‍ നിന്ന് 27 വിജയം സഹിതം 87 പോയിന്റുമായാണ് റയല്‍ ജയിച്ചത്. നിലവില്‍ രണ്ടാമതുള്ള ജിറോണയ്ക്ക് 34 കളികളില്‍ നിന്ന് 74 പോയിന്റാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ജേതാക്കളായ ബാഴ്സയ്ക്ക് ഇതുവരെ 73 പോയിന്റാണ് നേടാനായത്.
കാഡിസിനെതിരെ റയല്‍ 3-0ന് ജയിച്ചതിന് ശേഷമാണ് ബാഴ്സ ജിറോണയ്ക്കെതിരെ ഇറങ്ങിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ട് ജിറോണ ബാഴ്സയെ തകര്‍ത്തു. ജിറോണയ്ക്കുവേണ്ടി ആര്‍ട്ടേം ഡോവ്ബൈക് കളിയുടെ തുടക്കത്തിലേ(നാലാം മിനിറ്റ്) ഗോളടിച്ചു. പോര്‍ട്ടു ഇരട്ട ഗോളുകള്‍ നേടി(65,75). മിഗ്വേല്‍ ഗുട്ടിറെസും ജിറോണയ്ക്കായി ഗോളടിച്ചു.
കളിയില്‍ രണ്ട് പ്രാവശ്യം മുന്നേറിയത് ബാഴ്സയാണ്. മൂന്നാം മിനിറ്റില്‍ ആന്ദ്രിയാസ് ക്രിസ്റ്റെന്സെനിലൂടെ ഗോളടിച്ചു. പകരം ഗോള്‍ കിട്ടിയെങ്കിലും ആദ്യ പകുതിക്ക് മുമ്പേ പെനല്‍റ്റി ഗോളാക്കി ലെവന്‍ഡോവ്സ്കി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ജിറോണ ആതിഥേയ മികവ് കാട്ടി. മൂന്ന് ഗോളുകള്‍ ബാഴ്സ വലയ്ക്കുള്ളില്‍ നിക്ഷേപിച്ചു, തോല്‍പ്പിച്ചു.
ലാ ലിഗയില്‍ ഇന്നലെ നടന്ന കളിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് മയോര്‍കയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്ലറ്റിക്കോയുടെ വിജയം. ഒസാസൂനയ്ക്കെതിരായ പോരാട്ടത്തില്‍ റിയല്‍ ബെറ്റിസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ നേടി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: