അരൂര്‍: സര്‍വീസില്‍ നിന്നും വിരമിച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍ക്ക് പ്രതിമാസ പെന്ഷന് മുടങ്ങിയിട്ട് അഞ്ച് മാസമായി. തുച്ഛമായ പെന്ഷന് ലഭിക്കായതോടെ, ജീവിത സായാഹ്നത്തില്‍ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും നിത്യചെലവിനും വകയില്ലാതെ വലയുന്നത്.
1992-ല്‍ രൂപീകരിച്ച കേരള അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡില്‍ സ്വരൂപിച്ചിട്ടുള്ള തുക ഉപയോഗിച്ചാണ് പെന്ഷന് വിതരണം ചെയ്യുന്നത്. ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം കുടിശികയായതിനെ തുടര്‍ന്നാണ് പെന്ഷന് വിതരണം നിലച്ചതെന്നാണ് സൂചന. അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ ജോലി ചെയ്തവരും ക്ഷേമനിധിയില്‍ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതില്‍ മുടക്കം വരുത്താത്തവരുമായ ജീവനക്കാര്‍ക്ക് 62 വയസ് തികയുന്ന തീയതി മുതലാണ് പെന്ഷന് ലഭിക്കുന്നത്.
വര്‍ക്കര്‍മാര്‍ക്ക് 2500 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 1500 രൂപയുമാണ് പെന്ഷന് തുക. നീണ്ട മുറവിളികള്‍ക്കൊടുവില്‍ 2010 ആഗസ്തിലാണ് അങ്കണവാടി ജീവനക്കാര്‍ക്കുള്ള പെന്ഷന് പദ്ധതി ആരംഭിച്ചത്. പെന്ഷന് വിതരണത്തില്‍ ഏകീകരണമില്ലാത്തതിനാല്‍ വിതരണം തോന്നുംപടിയാണെന്നാണ് പരാതി.സംസ്ഥാനത്ത് ജില്ല തിരിച്ചാണ് പെന്ഷന് വിതരണം ചെയ്യുന്നത്.
ഒരു ജില്ലയിലും പെന്ഷന് വിതരണം പൂര്‍ണ്ണമല്ല. ക്ഷേമനിധി ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല തുടങ്ങിയ ചില മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞ് വലയ്ക്കുകയാണെന്നാണ് പെന്‍ഷന്‍കാര്‍ പറയുന്നത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കിയിട്ടും ഐസിഡിഎസ് ഓഫീസുകളിലും ബാങ്കിലും കയറിയിറങ്ങി മടുത്തതായും ജീവിക്കാന്‍ പെടാപ്പാടുപെടുകയാണെന്നും പെന്‍ഷന്‍കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: