ഓന്തും ഒരുതുള്ളി മുതലയാണെന്നുപറയുമ്പോലെ ഗാനരചയിതാക്കളും ഒരുതുള്ളി കവികളാണ്. നമ്മുടെ ചലച്ചിത്രഗാന രചയിതാക്കളില്‍ ത്രിമൂര്‍ത്തികളായി വിലസിയ വയലാറിന്റെയും പി.ഭാസ്കരന്റെയും ഒ.എന്‍.വി.യുടെയും പ്രശസ്തവും അപ്രശസ്തവുമായ ഗാനങ്ങളില്‍ ചിലതില്‍നിന്ന് കവിതയുടെ നിശ്വാസം കേള്‍ക്കാം. അവര്‍ക്കുശേഷം വന്നവരെ ‘പുത്തഞ്ചേരിക്കാര്‍’ എന്ന് കല്‍പ്പറ്റ നാരായണന് ചെറുതായൊന്ന് കളിയാക്കിയിട്ടുണ്ടെങ്കിലും ഗിരീഷ് പുത്തഞ്ചേരിയടക്കമുള്ള പിന്‍തലമുറയിലെ പാട്ടെഴുത്തുകാര്‍ മോശക്കാരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല മാറിയ കാലത്തിന്റെ സ്പന്ദം അവരുടെ അഴകൊഴുകും വരികളില്‍ നമുക്കനുഭവിക്കാനുമാവും. 1989 ലാണ് ഗിരീഷിന്റെ ചലച്ചിത്രകലയിലേക്കുള്ള രംഗപ്രവേശം. സാഹിത്യത്തിനൊപ്പം സംഗീതവുമറിയുന്ന കൈതപ്രം കത്തിക്കാളിനിന്ന കാലത്തുതന്നെ ഗിരീഷ് ഈ മേഖലയില്‍ തന്റെ സാന്നിദ്ധ്യം ഓരോ ഗാനത്തിലൂടെയും അവിസ്മരണീയമാക്കി മാറ്റി.
മികച്ച കാവ്യങ്ങള്‍പോലും കാലപ്രവാഹത്തില്‍ വിസ്മൃതമാവും. എന്നാല്‍ മികച്ച ഗാനങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ട്. കാരണം നിത്യവശ്യമായ ഈണങ്ങളാല്‍ സമാലംകൃതമാണ് ചലച്ചിത്രഗാനസാഹിത്യം. മാത്രമോ, യേശുദാസിനെയും ജയചന്ദ്രനെയും ചിത്രയെയും സുജാതയെയും പോലുള്ള ഗായകര്‍ അവരുടെ ശബ്ദപ്രഭയാല്‍ അവയിലെ കല്‍പ്പനകളുടെ പഴക്കച്ചുവ നിശ്ശേഷം ഇല്ലാതാക്കുന്നു.
ഗിരീഷിന്റെ ‘കരിമിഴിക്കുരുവിയെ’ എന്ന ഗാനം കേള്‍ക്കൂ. അതിന്റെ അവസാനചരണത്തില്‍ ‘മാമുണ്ണാന്‍ വന്നീല/മാറോട് ചേര്‍ത്തീല’ എന്നവരി സാമാന്യനിലയ്ക്ക് എന്തൊരു ക്ലിഷേ. എന്നാല്‍ സുജാതയും ദേവാനന്ദും അതുപാടിയത് എത്ര കേട്ടാലാണ് മതിയാവുക. ‘കാപ്പി’ രാഗത്തിന്റെ അത്രയെളുപ്പം തിരിച്ചറിയാനാവാത്ത ധമനികളിലൂടെ സഞ്ചരിക്കാന്‍ ആ വരികളെ പാകപ്പെടുത്തിയ വിദ്യാസാഗറിന് സ്തുതി.
പാട്ടുരംഗങ്ങളില്‍ മമ്മൂട്ടിക്ക് സ്വാഭാവികത പോരാ എന്ന് പലരും ആരോപിക്കാറുണ്ട്. എന്നാല്‍ ഗിരീഷിന്റെ ‘തെക്കുതെക്കു തെക്കേപ്പാടം മൂത്ത് മൂത്ത് മുണ്ടോന്‍ പാടം’ എന്ന ഗാനം സ്ക്രീനില്‍ മമ്മൂട്ടി എത്ര തന്മയത്വത്തോടെയാണ് പാടിയിട്ടുള്ളത്. ആ ഗാനത്തിന്റെ ചിത്രീകരണം എനിക്ക് പലവട്ടം കണ്ടിട്ടും മടുത്തിട്ടില്ല. അതിലെ ഒടുവിലത്തെ ചരണത്തിന്റെ തുടക്കം. ‘മേലെ മുകില്‍ താഴ്വാരത്തും ഇല്ലാവയല്‍ പൂപ്പാടത്തും’ യേശുദാസിന്റെ സ്വരരാഗസുധയില്‍ ഇനിയും ഇനിയും കേള്ക്കാനെനിക്ക് മോഹം. ഇതിലും വിദ്യാസാഗറിന്റെ അതുല്യമായ ഈണപ്രഭാവം.
മലയാള ചലച്ചിത്രങ്ങളില്‍ ഒരുകാലത്ത് ഭക്തിഗാനങ്ങളുടെ സുനാമിയായിരുന്നു. വരികളിലും സംഗീതത്തിലും വ്യതിരിക്തത പുലര്‍ത്താത്ത, ഒരേ മൂശയില്‍ നീറ്റിയെടുത്ത ഗാനങ്ങള്‍. ഗിരീഷിന്റെ ‘കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം’ എന്ന ഗാനം ചിത്ര പാടുമ്പോള്‍ സര്‍വ്വതും ജഗദീശ്വരനില്‍ സമര്‍പ്പിക്കുന്നതിന്റെ സമ്പൂര്‍ണ്ണ പ്രതീകമായി ഭക്തി പരിണമിക്കുന്നു. ‘പുഷ്പ്പലതിക’ എന്ന അധികമാരും പാടിയിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത രാഗത്തില്‍ രവീന്ദ്രന് ചിട്ടപ്പെടുത്തിയത്. ‘മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന് മുളംതണ്ടുചേര്‍ക്കുംപോലെ/പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം’ എന്ന വരികള്‍ ഇരുമിഴികളുമടച്ച് നിങ്ങള്‍ക്ക് കേട്ടിരിക്കാം, മനഃസമാധാനത്തോടെ മയങ്ങാം. അതുതരുന്ന വിശ്രാന്തിയില്‍ ഈ സംസാരസാഗരത്തില്‍ നിന്ന് എന്നെന്നേക്കുമായി വിരമിക്കുകയും ചെയ്യാം.
‘ആരോ വിരല്‍നീട്ടി’ തുടങ്ങിയ ഗിരീഷിന്റെ അതിപ്രശസ്തങ്ങളായ ഗാനങ്ങളിലേക്കൊന്നും ഞാന്‍ ഈ അവസരത്തില്‍ കടക്കുന്നില്ല. സഹൃദയത്വം അസ്തമിച്ചിട്ടില്ലാത്ത ഏതൊരു മലയാളിയുടെയും മനസ്സിലും ചുണ്ടിലും ഗിരീഷിന്റെ ഒരു ഗാനമെങ്കിലും ഉദിക്കാത്ത രാപകലുകളുണ്ടാവില്ല.
കേരളകലാമണ്ഡലത്തിന്റെ ജനറല്‍ കൗണ്‍സിലില്‍ കുറച്ചുകാലം ഗിരീഷ് അംഗമായിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും അവിടെ വരാതിരിക്കാന്‍ ഗിരീഷ് മനസ്സിരുത്തി. ഇടയ്ക്കിടെ എന്നെ ഫോണില്‍ വിളിച്ചിരുന്നു. മിനിമം മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചു. ഭാസ്കരന് മാസ്റ്ററെപ്പറ്റി പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗാനങ്ങളില്‍ ഗിരീഷിനെ ഭ്രമിപ്പിച്ച വരികള്‍ പാടി. ഇടയ്ക്ക് വിതുമ്പി. നേരില്‍ കണ്ടപ്പോഴും പഴയ പാട്ടുകള്‍ ഓര്‍ത്തുപാടി. നനവാര്‍ന്ന കണ്ണുകളോടെ വിട. അതിനുമുന്‍പ് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. അവസാനമായി ഞാന്‍ ഗിരീഷിനെ കണ്ടത് എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിക്കു സമീപം. ഒരു ഇന്നോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വന്നിറങ്ങി. എന്നെ കണ്ടതും കെട്ടിപ്പിടിച്ചു. പതിവുപോലെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തു. ധൃതിയിലായിരുന്നു. പിറ്റേന്ന് വിളിക്കാം എന്നുപറഞ്ഞു. പിന്നീട് ഗിരീഷ് വിളിച്ചതേയില്ല.
ഉള്ളിലൊരു തേങ്ങലോടെയല്ലാതെ ഗിരീഷിനെ ഓര്‍ക്കാന്‍ എനിക്കാവുന്നില്ല. അയാളുടെ ആര്‍ദ്രതാസങ്കുലമായ ‘ഒരു രാത്രികൂടി വിടവാങ്ങവേ’ എന്നതടക്കമുള്ള ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശേഷിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: