നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ സിയാൽ മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവ്വീസുകൾക്കു പുറമേ, കൊച്ചിയിൽനിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് പറക്കാം. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്‌ക്കുള്ള സർവ്വീസുകളും സിയാൽ വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബെംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവ്വീസുകളുണ്ട്.
ദൽഹിയിലേയ്‌ക്ക് 13-ഉം മുംബൈയിലേയ്‌ക്ക് 10-ഉം സർവ്വീസുകൾ ഉണ്ട്. ലക്ഷദ്വീപിലേയ്‌ക്ക് മേയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവ്വീസുകൾ ആരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവ്വീസാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവ്വീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറ് സർവ്വീസുകൾ കൊൽക്കത്തയിലേയ്‌ക്ക് നടത്തുന്നുണ്ട്. റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്‌പുർ, ലഖ്നൗ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഇൻഡിഗോ സർവ്വീസുകൾക്കും തുടക്കമായി. പുണെയിലേയ്‌ക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേയ്‌ക്ക് എയർ ഏഷ്യയും പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: