ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ച കേസില്‍ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കാനഡ പോലീസിന്റെ മറുപടിക്കു കാക്കുകയാണ് ഇന്ത്യ. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നിലപാട്. ഇപ്പോള്‍ പിടിയിലായവര്‍ക്ക് ഭാരത സര്‍ക്കാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലാണ് തങ്ങളെന്നും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ആല്‍ബര്‍ട്ടയില്‍ താല്‍ക്കാലിക താമസക്കാരായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ്, (22), കരണ്‍പ്രീത് സിംഗ്, (28) എന്നിവരെയാണ് പിടികൂടിയതെന്നു കാനഡ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു.
2023 ജൂണ്‍ 18-ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് നിരവധി ഭീകരവാദ കുറ്റകൃത്യങ്ങളില്‍ പ്രതിയായ, ഇന്ത്യ തെരയുന്ന കനേഡിയന്‍ പൗരന് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ‘ഇന്ത്യന്‍ ഏജന്റുമാരുടെ’ പങ്ക് ട്രൂഡോ ആരോപിച്ചത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് വഴിതുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: