തൃശൂര്‍: അര നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുകൂടി ഇരട്ടക്കിരീടത്തിന്റെ ഓര്മകുളുമായി. 1973ല്‍ ബിസി റോയ് ട്രോഫിക്കായുള്ള ദേശീയ ജൂനിയര്‍ കിരീടം നേടിയവരും അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പായ അശുതോഷ് മുഖര്‍ജി ഷീല്‍ഡ് സ്വന്തമാക്കിയ കലിക്കറ്റ് സര്‍വകലാശാല ടീം അംഗങ്ങളുമാണ് ഒത്തുകൂടിയത്. അരനൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ അവര്‍ പരസ്പരം പങ്കുവച്ചു.
കൊല്‍ക്കത്തയിലെ കൃഷ്ണനഗറില്‍ നടന്ന ദേശീയ ജൂനിയര്‍ ഫുട്ബോളില്‍ ആന്ധ്രയെ തോല്പിച്ചാണ് കേരളം മൂന്നാം തവണ ജേതാക്കളായത്. അഖിലേന്ത്യാ സര്‍വകലാശാലാ ടൂര്‍ണമെന്റില്‍ രണ്ടാം കിരീടമായിരുന്നു. രണ്ട് ടീമിലും ഉണ്ടായിരുന്ന നാല് കളിക്കാരും സംഗമത്തിനെത്തി. അവരിലൊരാള്‍ പരിപാടിയുടെ മുഖ്യസംഘാടകനും അന്നത്തെ മിഡ്ഫീല്‍ഡറുമായ എം.എം.ജേക്കബാണ്. ഗോള്‍കീപ്പര്‍ ഇട്ടിമാത്യുവും വിങ് ബാക്ക് പി.എം സുനിലും മുന്നേറ്റക്കാരന് സി.പി. രാജനും ഓര്‍മകള്‍ അയവിറക്കാന്‍ കൂട്ടത്തിലുണ്ടായി.
ദേശീയ ജൂനിയര്‍ കിരീടം നേടിയ 23 അംഗ ടീമിലെ 14 പേര് എറണാകുളം യുവറാണി ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ പങ്കാളികളായി. കോച്ച് ഒളിംപ്യന്‍ റഹ്മാന് അടക്കം അഞ്ചുപേര്‍ മരിച്ചു. ക്യാപ്റ്റന്‍ പി.ജി. ജോര്‍ജ് കഴിഞ്ഞാഴ്ചയാണ് വിട്ടുപിരിഞ്ഞത്. നാല് പേര് അനാരോഗ്യംമൂലം പങ്കെടുത്തില്ല. കലിക്കറ്റ് സര്‍വകലാശാല ടീമില്‍ 18 അംഗങ്ങളായിരുന്നു. ക്യാപ്റ്റന്‍ ദേവാനന്ദ് അടക്കം അഞ്ച് പേര് വിട പറഞ്ഞു. കോച്ച് സിപിഎം ഉസ്മാന്‍കോയ അടക്കം നാലുപേര്‍ എത്തിയില്ല. ബാക്കി ഒമ്പതു!പേര് അന്നത്തെ വിശേഷങ്ങള്‍ ഓര്‍ത്തെടുത്തു. ചടങ്ങില്‍ കളിക്കാര്‍ക്ക് ഉപഹാരം നല്കി. അന്നത്തെ കേരള ടീം വൈസ്ക്യാപ്റ്റന്‍ സി ഡി ഫ്രാന്‍സിസ് അധ്യക്ഷനായി.
ആറ് മുതിര്‍ന്ന കളിക്കാരെ ആദരിച്ചു. റൂഫസ് ഡിസൂസ, സി ആര് ബാലകൃഷ്ണന്, കെ പി വില്യംസ്, പി ജെ വര്‍ഗീസ്, സി സി ജേക്കബ് എന്നവര്‍ ഉപഹാരം ഏറ്റുവാങ്ങി. ജോസ് പി അഗസ്റ്റിന് എത്തിയില്ല. കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, മുന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍, ജനറല്‍ സെക്രട്ടറി കെ അനില്‍കുമാര്‍, മുന്‍ രാജ്യാന്തര താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞില, കോച്ച് ജി ജോസഫ്, സ്പോണ്‍സറായ റിലയന്റ് ക്രെഡിറ്റ് ഇന്ത്യ ലിമിറ്റഡ് എം ഡി ജോസൂട്ടി സേവ്യര്‍ എന്നിവവരും കളിക്കാരും സംസാരിച്ചു. എം.എം. ജേക്കബ് സ്വാഗതവും പി.കെ. രാമചന്ദ്രന് നന്ദിയും പറഞ്ഞു. സംഗമത്തിനുമുമ്പ് കളിക്കാര്‍ ലോര്‍ഡ്സ് എഫ്സി, ബൊള്‍ഗാട്ടി എഫ്സി ടീമുകള്‍ക്കൊപ്പം പന്തുതട്ടി. കളിക്കാര്‍ക്കുള്ള ജഴ്സി ലോര്‍ഡ് എഫ്സിയുടെ ഡെറിക് ഡികോത്ത സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: