ന്യോണ്‍: യൂറോ കപ്പ് 2024ല്‍ ഓരോ ടീമിനും 26 അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് സംഘാടകരായ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് യൂണിയന്(യുവേഫ). സാധാരണ ഗതിയില്‍ 23 അംഗ ടീമിനെയെ ഓരോ ടീമിനും പങ്കെടുപ്പിക്കാനാകുമായിരുന്നുള്ളൂ. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ യൂറോ കപ്പിലാണ് ഇതിന് മാറ്റം വന്നത്.
2021ല്‍ നടന്ന 2020 യൂറോ കപ്പിന് കോവിഡ്-19 കണക്കിലെടുത്ത് 26 അംഗ ടീമിന് അനുമതി നല്‍കുകയായിരുന്നു. കോവിഡ് കാരണം താരങ്ങളുടെ കുറവ് സംഭവിച്ചേക്കാമെന്ന മുന്കരുതലിനെ തുടര്‍ന്നായിരുന്നു തീരുമാനം. തൊട്ടടുത്ത വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പിലും ഇത് ആവര്‍ത്തിച്ചു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഖത്തര്‍ ലോകകപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ഇളവ് തുടര്‍ന്നത്.
ഇത്തവണ യൂറോപ്പിലെ വിവിധ ക്ലബ്ബ് ലീഗുകള്‍ തീര്‍ന്ന ഉടനെയാണ് ഇക്കുറി യൂറോ വരിക. താരങ്ങള്‍ മിക്കതും പരിക്കിന്റെ പിടിയിലുണ്ട്. ഇനിയും അതിനുള്ള സാധ്യത കാണുന്നു ഇത് കണക്കിലെടുത്ത് മൂന്ന് താരങ്ങള്‍ക്ക് കൂടുതലായി അവസരം നല്‍കണമെന്ന് വിവിധ പരിശീലകരും മറ്റും ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ യുവേഫ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ ജൂണ്‍ 14 മുതലാണ് യൂറോ കപ്പ് ആരംഭിക്കുക. ആതിഥേയരായ ജര്‍മനിയും സ്കോട്ട്ലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: