ന്യൂദല്‍ഹി: രോഹിത് വെമുലയുടെ മരണത്തെ രാഷ്ട്രീയ ചൂതാട്ടത്തിന് രാഹുല്‍ ഗാന്ധി ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വെമുല ആത്മഹത്യ ചെയ്ത സമയത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രിയായിരുന്നു സ്മൃതി. ഒരു ചെറുപ്പക്കാരന്റെ ജീവന് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. രാഹുലിന്റെ രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഇരയായി രോഹിത് വെമുല മാറുകയായിരുന്നു. വൈകിയെങ്കിലും ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. കേസ് രാഷ്ട്രീയമായി കോണ്‍ഗ്രസും നെഹ്റു കുടുംബവും ഉപയോഗിച്ചു. അവര്‍ നടത്തിയ കള്ളപ്രചാരണം തെലങ്കാനയിലെ പോലീസ് തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു, ഇറാനി പറഞ്ഞു.
എത്ര നീചമാണ് നെഹ്റു കുടുംബത്തിന്റെയും രാഹുലിന്റേയും രാഷ്ട്രീയമെന്ന് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയണം. വളരെ വൈകാരികമായ വിഷയമായിരുന്നിട്ടും രാഹുല്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് വെമുല വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. രാജ്യത്തെ എല്ലാ നിയമസംവിധാനങ്ങളും താന്‍ പറയുന്നതു പോലെ ചെയ്യുമെന്ന് പ്രതീക്ഷിച്ച രാഹുലിന് തെറ്റി. എതിര് പാര്ട്ടിയില്പ്പെട്ടവര്ക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ആളാണ് രാഹുല്‍.
ഇത്തരത്തില്‍ പെരുമാറുന്ന ഒരാള്‍ ഒരിക്കലും രാജ്യത്തിന്റെ അധികാര സ്ഥാനത്ത് വരരുതെന്നും ഇറാനി പറഞ്ഞു. 2016ല്‍ ക്യാമ്പസിലെത്തി രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ സ്മൃതി ഇറാനിയാണ് വെമുലയുടെ മരണത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു.
രോഹിത് വെമുലയുടെ മരണത്തെ ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശ്രമിച്ചിരുന്നതായി മുന്‍ ബിജെപി എംഎല്‍സി രാമചന്ദര്‍ റാവുവും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: