തളിപ്പറമ്പ്: പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതക്ലേശങ്ങള്‍ക്ക് അറുതി വരുത്താന്‍ സുരേഷ് ഗോപി പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിയായി ഉണ്ടാകണമെന്ന ആഗ്രഹവുമായി തളിപ്പറമ്പത്തപ്പന് പൊന്നും കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിക്കുകയാണ് സുധാകരമാരാര്‍.
ഒരു മാസത്തിലധികമായി എല്ലാ ദിവസവും നെയ്യമൃതും പട്ടും താലിയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന മാരാര്‍ സുരേഷഗോപിക്ക് ദൈവാനുഗ്രഹം ലഭിക്കാനും ദോഷങ്ങള്‍ അകലാനും വേണ്ടിയാണ് വഴിപാടുകള്‍ നടത്തുന്നത്. കടന്നപ്പള്ളി സ്വദേശിയായ സുധാകരമാരാര്‍ വര്‍ഷങ്ങളായി വാദ്യകലാരംഗത്ത് പാടവം തെളിയിച്ച കലാകാരനാണ്. ആറു മാസം മുമ്പ് ഗള്‍ഫില്‍ നടന്ന ഒരു പരിപാടിയില്‍ സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്ത മാരാര്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി. പിന്നീട് സുരേഷ് ഗോപിയുടെ തറവാട് ക്ഷേത്രത്തില്‍ ഉത്സവത്തിന് മേളപ്രമാണിയായും സുധാകരമാരാര്‍ പോയിരുന്നു.
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാല്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകള്‍ക്കും ഗുണകരമാവുമെന്നാണ് സുധാകരമാരാരുടെ അഭിപ്രായം. അതിനാല്‍ അദ്ദേഹം വിജയിക്കാന്‍ മനുഷ്യ പ്രയത്നം പോലെ തന്നെ ദൈവാനുഗ്രഹവവും ലഭിക്കാനാണ് രാജരാജേശ്വരനായ തളിപ്പറമ്പത്തപ്പന് മുന്നില്‍ പൊന്നിന്‍കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിച്ചത്. പ്രസാദം സുരേഷ് ഗോപിക്ക് എത്തിക്കാന്‍ സുധാകരമാരാര്‍ തൃശ്ശൂരിലേക്ക് നേരിട്ട് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: