Categories: India

നംഗലിൽ വിഎച്ച്പി നേതാവ് വെടിയേറ്റ് മരിച്ചു ; എഎപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് ബിജെപി അധ്യക്ഷൻ

Published by

ചണ്ഡീഗഡ് : വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പ്രാദേശിക നേതാവിനെ നംഗൽ ടൗണിലെ കടയിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവെച്ചുകൊന്നു. വിഎച്ച്പിയുടെ നംഗൽ യൂണിറ്റ് പ്രസിഡൻ്റായിരുന്ന വികാസ് ബഗ്ഗയെയാണ് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്.

ശനിയാഴ്ച വൈകുന്നേരം രൂപ്‌നഗർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ബഗ്ഗയുടെ കടയിൽ അതിക്രമിച്ച് കയറിയ രണ്ട് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും ഉടൻ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്ന് ആനന്ദ്പൂർ സാഹിബ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.

അതേസമയം ബഗ്ഗയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിഎച്ച്പി അനുഭാവികളും ബിജെപി പ്രവർത്തകരും ഞായറാഴ്ച ഉന-ചണ്ഡീഗഡ് ഹൈവേയിൽ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖറും കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടൊപ്പം ദുഃഖം രേഖപ്പെടുത്തി.

ക്രമസമാധാന പ്രശ്‌നത്തിൽ എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിനെ വിമർശിച്ച അദ്ദേഹം ബഗ്ഗയുടെ കൊലപാതകം ലക്ഷ്യത്തോടെയുള്ള കൊലപാതകം ആണെന്നും ആരോപിച്ചു. സർക്കാർ ഉറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമികളെയും ഗൂഢാലോചനക്കാരെയും എത്രയും വേഗം പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകത്തെ ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇതിന് പിന്നിൽ ആരായാലും രക്ഷപ്പെടില്ലെന്നും പ്രാദേശിക എംഎൽഎയായ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by