വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്നതിനുകാരണം വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതാണ്. അപ്പോള്‍ ലൈനില്‍ ലോഡ് കൂടുകയും ഫ്യൂസ് പോവുകയോ, വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാവുകയോ ചെയ്യും. ഇത് നിയന്ത്രിക്കാന്‍ നിര്‍വാഹമില്ല. കെഎസ്ഇബി പറയുന്നു.
‘ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
രണ്ടാഴ്ച്ചയോളമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സര്‍വ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇത്തരത്തില്‍ സകല പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അതിലംഘിച്ചിരിക്കുന്ന വൈദ്യുതി ആവശ്യകത നമ്മുടെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചു എന്നതാണ് വസ്തുത. മുന്‍കാലങ്ങളില്‍ പീക്ക് ലോഡ് ആവശ്യകത വൈകീട്ട് 6 മുതല്‍ പത്തുമണി വരെയായിരുന്നുവെങ്കില്‍ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും’ കെഎസ്ഇബി ആവശ്യപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: