കൊച്ചി: കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യയുടെ ആത്മഹത്യയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര് കക്ഷികളോട് വിശദീകരണം തേടി ഹൈക്കോടതി. സാമൂഹിക പ്രവര്‍ത്തകയും അനീഷ്യ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനറുമായ പി.ഇ. ഉഷയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാവ് പ്രസന്ന നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ കോടതിയെ സഹായിക്കാന്‍ അഡ്വ.വി.ജോണ്‍ സെബാസ്റ്റ്യന്‍ റാല്‍ഫിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹര്‍ജി 12 ന് പരിഗണിക്കും.
ജനുവരി 22ന് ആണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ അത്മഹത്യ ചെയ്തത്.
അനീഷ്യയുടെ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനമാണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്ന് ഡയറിയില്‍ അനീഷ്യ എഴുതിയിട്ടുണ്ട്.
തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും കുറിച്ച് അനീഷ്യയുടെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: