ന്യൂദൽഹി: തിഹാർ ജയിലിൽ കഴിയുന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ധ്യാനവും യോഗയുമായി അനുദിനം മുന്നോട്ട് പോകുന്നുവെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു. എക്‌സൈസ് നയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവെയാണ് കോടതി കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് അയച്ചത്.
സെല്ലിൽ ധ്യാനത്തിനും പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്നാണ് ജയിൽ വൃത്തങ്ങൾ അറിയിക്കുന്നത്. കെജ്‌രിവാളിനെ തിഹാറിലെ ജയിൽ നമ്പർ 2 ലെ ജനറൽ വാർഡ് നമ്പർ 3-ൽ സ്ഥിതി ചെയ്യുന്ന 14×8 അടി മുറിയിലാണ് പാർപ്പിച്ചിരിക്കുന്നത്.
ജയിൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ദിവസത്തിന്റെ ഭൂരിഭാഗവും കെജ്‌രിവാൾ പുസ്തകങ്ങൾ വായിക്കുകയും ദിവസവും രണ്ട് തവണ യോഗയും ധ്യാനവും ചെയ്യാറുമുണ്ടെന്നുമാണ്.
അതേ സമയം കെജ്‌രിവാൾ മാർച്ച് 21 ന് അറസ്റ്റിലാകുന്നത് മുതൽ അതിവേഗം ശരീരഭാരം കുറയുകയാണെന്ന് മുതിർന്ന ആം ആദ്മി നേതാവ് അതിഷി ബുധനാഴ്ച അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ശരീര ഭാരം നാലരകിലോ കുറഞ്ഞെന്നും അതിഷി വ്യക്തമാക്കി. എന്നാൽ ഏപ്രിൽ 15 വരെ കെജ്‌രിവാൾ തടവിൽ കഴിയുന്ന തിഹാർ ജയിലിന്റെ അധികൃതർ അതിഷിയുടെ അവകാശവാദങ്ങൾ നിഷേധിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ജയിലിൽ കഴിയുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: