ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ കുറഞ്ഞകാലംകൊണ്ട് കുറേയേറെ ചെയ്തു. അതില്‍ വിചാരണ ചെയ്യപ്പെടേണ്ടവയും വിശേഷ സ്വഭാവമുള്ളവയുമായി പലതുമുണ്ട്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് വി.പി. സിങ് സര്‍ക്കാര്‍ വീഴാനിടയായ കാരണങ്ങളില്‍ പ്രധാനമായ അയോദ്ധ്യാ വിഷയത്തില്‍ ചന്ദ്രശേഖര്‍ കൈക്കൊണ്ട നടപടികളാണ്. അത് പ്രശംസനീയവുമാണ്. ഒരിക്കല്‍കൂടി, രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതാക്കളുടേയും ഉള്ളിലിരിപ്പ് വ്യക്തമാകുന്നതുമാണ്.
‘ചന്ദ്രശേഖര്‍ ആന്‍ഡ് ദ് സിക്സ് മന്ത്സ് ദാറ്റ് സേവ്ഡ് ഇന്ത്യ’ എന്ന പേരില്‍ റോഡറിക് മാത്യൂസ് എഴുതിയ ചന്ദ്രശേഖറുടെ ഓര്‍മ്മകളടങ്ങിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അയോദ്ധ്യാ വിഷയത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പരിഹാരത്തിന് എടുത്ത നടപടികള്‍ ഇരുപക്ഷത്തേയും (ഹിന്ദു-മുസ്ലിം വിഭാഗത്തിലെ അവകാശവാദക്കാര്‍) വിളിച്ച് പ്രത്യേകമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ച് അദ്ദേഹം പരിഹാരത്തിന് അടുത്തെത്തി. ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി, കൂടിക്കാഴ്ചകള്‍, വിട്ടുവീഴ്ചകള്‍, ഒത്തുതീര്‍പ്പുകള്‍. ഉഭയസമ്മതപ്രകാരമുള്ള കരാര്‍ കടലാസിലാകാന് വരെ തയാറായി. അതനുസരിച്ച് മുസ്ലിം വിഭാഗം തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തയാറായി. പകരം ആ വിഭാഗത്തിന് ആരാധനാലയം നിര്‍മിക്കാന്‍ വേറെ സ്ഥലം അനുവദിക്കണം. ഈ ആരാധനാലയത്തര്ക്കം അയോദ്ധ്യയോടെ തീരണം. വേറെ ഒരു ആരാധനാലയത്തിന്റെ കാര്യത്തിലും തര്‍ക്കമോ അവകാശവാദമോ ഉണ്ടാകാന്‍ പാടില്ല… രണ്ടുപക്ഷവും ഈ വ്യവസ്ഥകള്‍ക്ക് സമ്മതം മൂളി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായ ഹിന്ദുപക്ഷത്തിനുവേണ്ടി ബിജെപി നേതാവ് ഭൈരോണ്‍ സിങ് ഷെഖാവത്തും മുസ്ലിം വിഭാഗത്തിനായി ശരദ്പവാറും ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഒരു വ്യവസ്ഥ വച്ചിരുന്നു, ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സകലര്‍ക്കും ബാധകമാക്കിക്കൊണ്ടായിരുന്നു ആ വ്യവസ്ഥ: ”ഒരു കാരണവശാലും അന്തിമ കരാര്‍ ആകുന്നതുവരെ ഒരു വിവരവും ആര്‍ക്കും പങ്കിട്ടുകൂടാ. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്, അവര്‍ ചോദിക്കുന്നതിന് മറുപടി അല്ലാതെ സ്വയം വെളിപ്പെടുത്തലുകള്‍ വേണ്ട.” ചര്‍ച്ചകളുടെ അവസാനഘട്ടം വരെ അത് പാലിച്ചു. എന്നാല്‍ ശരദ്പവാര്‍, കരാര്‍ കടലാസിലാകും മുമ്പ്, രാജീവ് ഗാന്ധിയെ വിവരം ധരിപ്പിച്ചു. അയോദ്ധ്യാ വിഷയം അങ്ങനെ തീര്‍പ്പായാല്‍ അത് ഉണ്ടാക്കാന്‍ പോകുന്ന അപകടം രാഷ്ട്രീയമായി വലിയ ദുരന്തമാകുമെന്ന് രാജീവ് മനസ്സിലാക്കി.
മതിലിനപ്പുറം കോണ്‍സ്റ്റബിള്‍മാര്‍
അതിനകംതന്നെ ചന്ദ്രശേഖറിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളില്‍ രാജീവ് അസ്വസ്ഥനായിരുന്നു. ബോഫോഴ്സ് കേസ് പ്രധാനമന്ത്രി അന്വേഷിക്കേണ്ടതല്ല, അത് ഒരു പോലീസ് സബ് ഇന്‍സ്പെക്ടറുടെ പണിയാണ് എന്ന് കോണ്‍ഗ്രസ് പിന്തുണ കിട്ടാന്‍ ചന്ദ്രശേഖര്‍ പറഞ്ഞെങ്കിലും ഏത് സമയത്തും ബോഫോഴ്സ് വിഷയത്തില്‍ ഒരു കടുത്ത തീരുമാനമെടുത്ത് ‘ബ്ലാക്മെയിലി’ങ്ങിന് തയാറായേക്കുമെന്ന് രാജീവ് ഭയന്നിരുന്നു. ഏറെ അനിശ്ചിതത്വത്തിലായ രാഷ്ട്രീയ സാഹചര്യത്തില്‍ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവയുണ്ടായി. രാജീവ്ഗാന്ധിയോട് പിണങ്ങിപ്പിരിഞ്ഞ അരുണ്‍ നെഹ്റു, ആരിഫ് മുഹമ്മദ് ഖാന്, ബിജു പട്നായിക് എന്നിവര്‍ ചന്ദ്രശേഖറുമായി കാണിച്ചിരുന്ന അടുപ്പവും പ്രധാനമന്ത്രി അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതിലെ അസ്വസ്ഥതയും രാജീവിന്റെ ഉറക്കം കെടുത്തിയിരുന്നു. അങ്ങനെ അവസരം കാത്തിരിക്കെയാണ്, ചന്ദ്രശേഖര്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള കാരണം നോക്കിയിരിക്കെയാണ്, രാജീവ്ഗാന്ധിയുടെ വീട്ടുവാതില്ക്കല് മതിലിനപ്പുറത്ത് ഹരിയാന പോലീസ് കോണ്‍സ്റ്റബിള്‍മാരെ കണ്ടത്. അങ്ങനെയാണ് അത് സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനമാണെന്ന് ആരോപിച്ച് ഒരു കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ രാജീവ് തീരുമാനിച്ചത്. വാസ്തവത്തില്‍ അയോദ്ധ്യാ വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതോടെ, അത് ബിജെപിക്ക് അനുകൂലമാകും, ചന്ദ്രശേഖറിന്റെ നേട്ടത്തിന് കാരണമാകും എന്ന ആശങ്കതന്നെയായിരുന്നു യഥാര്‍ത്ഥ കാരണം. രാജീവ് ഗാന്ധി പൂട്ട് തുറന്നുകൊടുത്തതോടെ ഉയര്‍ന്നുവന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാനും ഹിന്ദു-മുസ്ലിം മൈത്രിയില്‍ കാര്യങ്ങള്‍ക്ക് പരിസമാപ്തിയുണ്ടാകാനും ഉള്ള സാഹചര്യം കേവലം രാഷ്ട്രീയ താല്പര്യത്തില് തകര്‍ക്കുകയായിരുന്നു, കോണ്‍ഗ്രസ്-രാജീവ്ഗാന്ധി സംഘം.
ആഞ്ഞടിച്ചില്ല സഹതാപ തരംഗം
തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. 1991 മെയ് മാസം മൂന്ന് ഘട്ടമായി നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരിക്കെ, രാജീവ്ഗാന്ധി എല്‍ടിടിയുടെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിത അന്ത്യം പോലെയായി രാജീവ്ഗാന്ധിയുടേതും. തെരഞ്ഞെടുപ്പ് ജൂണിലേക്ക് മാറ്റി.
ഇന്ദിരാവധത്തെത്തുടര്‍ന്ന് 1985 ല്‍ നടന്ന തെരഞ്ഞെടുപ്പ് പൂര്‍ണമായും സഹതാപതരംഗം കൈയടക്കി. കോണ്‍ഗ്രസിന് അത്രയേറെ സീറ്റ് ലഭിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 404 സീറ്റില്‍ വിജയിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച മണ്ഡലങ്ങളിലെ ഫലംകൂടി വന്നപ്പോള്‍ 10 സീറ്റുകള്‍കൂടി കോണ്‍ഗ്രസിന് കിട്ടി. അങ്ങനെ ആകെയുള്ള 525 സീറ്റുകളില്‍ 414 സീറ്റില്‍ വിജയം. എന്നാല്‍ രാജീവ്ഗാന്ധിയുടെ മരണത്തില്‍ ‘സഹതാപതരംഗം’ അങ്ങനെ ഉണ്ടായില്ല. 272 സീറ്റാണ് ഭരിക്കാന്‍ വേണ്ടത്. 232 സീറ്റ് കഷ്ടിച്ച് ലഭിച്ചു. എന്നിട്ടും ഭരണം കോണ്‍ഗ്രസ് നടത്തി. കാരണം പ്രതിപക്ഷ കക്ഷികളില്‍ ബിജെപിക്ക് കിട്ടിയത് രണ്ട് സീറ്റ് മാത്രം.
എന്‍.ടി. രാമറാവുവിന്റെ തെലുങ്കുദേശം പാര്‍ട്ടിക്ക് 30 സീറ്റ്. അവരായിരുന്നു രണ്ടാമത്തെ വലിയ കക്ഷി! ഭരണത്തിലിരുന്ന ജനതാപാര്‍ട്ടിക്ക് 10 സീറ്റ്!! കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎം) 22 സീറ്റ് നേടി. ലോക്ദളിന് മൂന്ന്. സിപിഐക്ക് ആറ്, എഐഎഡിഎംകെക്ക് 12 എന്നിങ്ങനെ. അതായത് കോണ്‍ഗ്രസിന് കിട്ടിയ 232 തന്നെയായിരുന്നു വലിയ വലുത്. ശേഷിച്ച പകുതിയോളം പല പാര്‍ട്ടികള്‍ക്കായി വീതിക്കപ്പെട്ടു. കോണ്‍ഗ്രസ് സര്ക്കാരുണ്ടാക്കിയെന്നത് വേറെ കാര്യം. പ്രധാനമന്ത്രിയായി പി.വി. നരസിംഹറാവു വന്നത് വലിയ ചരിത്രം. പക്ഷേ, രാജീവ്ഗാന്ധി കൊല്ലപ്പെട്ടില്ലായിന്നെങ്കില്, ആ സഹതാപതരംഗം കൂടിയില്ലായിരുന്നുവെങ്കില്‍, 1991 ലെ ജനവിധിയെന്താകുമായിരുന്നു!?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: