അമ്പലപ്പുഴ: മത്സ്യക്ഷാമം രൂക്ഷമായതോടെ തീരം വറുതിയുടെ പിടിയില്‍. കഴിഞ്ഞ രണ്ടുമാസമായി മത്സ്യലഭ്യത തീരെകുറവാണ്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സൃത്തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്. മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂര്‍ണമായും ദുരിതപൂര്‍ണമായിരിക്കുകയാണ്.
തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ നിരാശയോടെയാണ് ഓരോ തവണയും തിരിച്ചെത്തുന്നത്. കഴിഞ്ഞദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ചെലവുകാശുപോലും കിട്ടിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.കാലാവസ്ഥാ വ്യതിയാനം മൂലം മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പു ചൂടിലേക്ക് നാടിന്റെ ആവേശം നീങ്ങുമ്പോള്‍ വീട്ടിലെ ദൈന്യതയില്‍ നട്ടം തിരിയുകയാണ് തീരദേശത്തെ മനുഷ്യര്‍.
മണിക്കൂറുകളോളം ചൂണ്ടയിട്ടാലും കിട്ടുന്നത് വളരെ തുച്ഛം. മത്സ്യലഭ്യത കുറഞ്ഞത് കാരണം 80 ശതമാനം തൊഴിലാളികളും കടലില്‍ പോകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.ഈ സമയത്ത് കൂടുതലും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്. മത്സ്യ ലഭ്യതയില്ലാത്തതിനാല്‍ വലവീശിയുള്ള മീന്പിടിത്തമില്ല. ധാരാളം ചൂര ലഭിക്കേണ്ട ഈ സമയത്ത് കിട്ടുന്നതു ചെറിയ കലവയും ചെറുമീനുകളുമാണ്. ഇവയ്ക്ക് വിലയും ഇല്ല. മത്സ്യം കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് മാറുന്നു.
ഒരു വള്ളത്തിന് ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുക ഉള്‍പ്പെടെ ആയിരക്കണക്കിനു രൂപ ചെലവ് വരുന്നു. കുറഞ്ഞത് നാലുമുതല്‍ ആറു പേര് വരെ പോകാറുണ്ട്. ഒരുതവണ വള്ളം കടലില്‍ പോകുമ്പോള്‍ ചെലവാകുന്ന തുകയുടെ പകുതി പോലും മത്സ്യം കിട്ടുന്നില്ല. തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴില്‍ മേഖലയും നിശ്ചലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: