സ്വാമി വിവേകാനന്ദന് തന്റെ ജന്മലക്ഷ്യമെന്ത് എന്ന് 1893 സപ്തംബര്‍ പതിനൊന്നിനാണ് പ്രഖ്യാപിച്ചത്. ചിക്കാഗോയില്‍ നടന്ന പരിപാടിയുടെ പേര് ‘കൊളംബിയന്‍ എക്സ്പൊസിഷന്‍’ എന്നായിരുന്നു. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതിന്റെ 400ാം വാര്‍ഷികാഘോഷം. യൂറോപ്യന്മാര് അമേരിക്കയിലെ പ്രാചീന സംസ്ക്കാരങ്ങളെ മുച്ചൂടും മുടിച്ചു കളഞ്ഞതിന്റെ 400ാം വാര്‍ഷിക ആഘോഷം. ഒരു ജനതയെ അടിമയാക്കുകയും കൊള്ളയടിക്കുക്കുകയും മതംമാറ്റുകയും ചെയ്തതിന്റെ ആഘോഷമായിരുന്നു കൊളംബിയന്‍ എക്സ്പൊസിഷന്‍ എന്ന പേരില്‍ നടന്ന പ്രദര്‍ശനം. ഒരു വന്‍കരയെ മുഴുവന്‍ തകര്‍ത്തുകളഞ്ഞ് തങ്ങളുടെ ആധിപത്യം ലോകത്തോടു പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് മത മഹാസമ്മേളനവും നടത്തിയത്. അവരുടെ അപ്രമാദിത്തം പ്രഖ്യാപിക്കാന്‍ വിളിച്ചുകൂട്ടിയ ആ സമ്മേളനം പക്ഷെ ഭാരതത്തിന്റെ വിജയമായാണു കലാശിച്ചതെന്ന് സ്വാമിജിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം ചിക്കാഗോയില്‍ പ്രഖ്യാപിച്ച ലക്ഷ്യമെന്തായിരുന്നു? മിക്കപേരും ചിക്കാഗോ പ്രസംഗത്തിലെ സംബോധന മാത്രമാണ് ചൂണ്ടിക്കാണിക്കാറുള്ളത് ‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ…’ ആ മൂന്നു മിനിറ്റു പ്രസംഗത്തില്‍ സ്വാമിജിയുടെ ലക്ഷ്യവും ഭാരതത്തിന്റെ സ്വത്വവും അദ്ദേഹം ഉള്‍ച്ചേര്‍ത്തിരുന്നു. ആ പ്രസംഗം ഒരു നന്ദി രേഖപ്പെടുത്തല്‍ മാത്രമായിരുന്നല്ലോ. അതുകൊണ്ടാണ് അത്ര ലഘുവായതും. എന്നാല്‍ ആ ലഘു പ്രസംഗത്തില്‍ ഭാരതമെന്താണെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു.
മൂന്നു പേരിലാണ് സ്വാമിജി നന്ദി രേഖപ്പെടുത്തിയത്. ‘മതങ്ങളുടെ മാതാവായ ഹിന്ദുമതത്തിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു.’ ലോകത്തിലുള്ള എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും അവരുടെ ആശയങ്ങള്‍ ഭാരതത്തില്‍ നിന്നാണ് കടംകൊണ്ടിട്ടുള്ളത്. അതേപോലെ തന്നെ, ലോകത്തിലെ മറ്റേതു മതവും ജനിച്ചത് ഹിന്ദുമതം അഥവാ സനാതനധര്മ്മത്തിനു ശേഷമാണ്. ഈ രണ്ടര്‍ത്ഥത്തിലും ആശയങ്ങള്‍ കടംകൊണ്ടതും ജനനകാലവും ഹിന്ദുമതമാണ് മതങ്ങളുടെ മാതാവ്. ഹിന്ദുമതം അഥവാ വേദാന്തമാണ് ഭാരതത്തിന്റെ അടിത്തറ. അതിളകിയാല്‍ ഭാരതമെന്ന മഹാസൗധം തകരും. മതങ്ങളുടെ വിശാലത നഷ്ടപ്പെടും! ‘വിശാലമതങ്ങള്’ തമ്മില്ത്തല്ലിയൊടുങ്ങും. പൂര്‍വ്വകാല ലോകചരിത്രം അതു സാക്ഷ്യപ്പെടുത്തുന്നു. ‘സകലമതസാരവുമേകമെന്ന’ തത്വം ലോകത്തില്‍ നിലനിര്‍ത്താന്‍, സമവായത്തിന്റെ ദര്‍ശനം പ്രചരിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ചെറുതും ദുര്‍ബ്ബലവുമായ മതങ്ങള്‍ക്ക് നിലനില്ക്കാന് കഴിയുന്നത്. അതല്ലെങ്കില്‍ വന്‍മതങ്ങള്‍ ചെറുമതങ്ങളെ വിഴുങ്ങും. ഹിന്ദുമതവീക്ഷണം ലോകത്തിന് ആവശ്യമാണെന്നര്‍ത്ഥം. അതു സാധിക്കണമെങ്കില്‍ ‘മതങ്ങളുടെ മാതാവ്’ സംരക്ഷിക്കപ്പെടണം. അതുകൊണ്ടാണ് തന്റെ പ്രവര്‍ത്തനത്തിന്റെ ഒരു ലക്ഷ്യമായി ഹിന്ദുമതത്തെ പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ നന്ദി പറയുകയും ചെയ്തത്.
രണ്ടാമത്തേത് ‘ലോകത്തിലെ അതിപ്രാചീന സംന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു’ എന്നായിരുന്നല്ലോ. ഹിന്ദുമതത്തിന്റെ, അല്ലെങ്കില്‍ വേദാന്തത്തിന്റെ, അഥവാ സനാതനധര്‍മ്മത്തിന്റെ കാവല്ക്കാര് സംന്യാസിമാരാണ്. വ്യക്തിപരമായ സുഖഭോഗങ്ങള്‍ ത്യജിച്ചവര്‍. ലോകനന്മ മാത്രം കണക്കാക്കി ജീവിച്ചവര്‍. സംന്യാസിമാര്‍, മുനിമാര്‍, ഋഷിമാര്‍! പ്രപഞ്ചസത്യം ഉള്‍ക്കണ്ണാലേ കണ്ടവര്‍! അവരാണ് ഭാരതീയജീവിതം രൂപപ്പെടുത്തിയത്. അതിനാലാണ് ആര്‍ഷഭാരതം എന്നു വിളിക്കപ്പെടുന്നത്. അതിന്റെ വര്‍ത്തമാനകാല പ്രതിനിധിയായിരുന്നു സ്വാമി വിവേകാനന്ദന്.
സംന്യാസിമാര്‍ ഓരോ തലമുറയിലും ഉണ്ടാവുകയും അവരുടെ മാര്‍ഗദര്‍ശനത്തില്‍ ഭാരതം മുന്നേറുകയും ചെയ്തപ്പോഴെക്കെ നാം വിജയിച്ചു. അവരെ അവഗണിച്ച്, സ്വാര്‍ത്ഥമൂര്‍ത്തികളും അധികാരമോഹികളുമായപ്പോള് അധഃപതനം അനിവാര്യമായി. 500 വര്‍ഷം വിദേശികളുടെ ആധിപത്യത്തില്‍ ഇരുന്ന അയോധ്യ വീണ്ടെടുക്കാനായത് നാം ധര്‍മ്മാചാര്യന്മാരെ അനുസരിച്ചപ്പോഴാണ്. അവരെ അവഗണിച്ചതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ വിഴുപ്പു ചുമക്കേണ്ടി വന്നത്. അഴുക്ക് അലങ്കാരമായി കൊണ്ടു നടന്നവര്‍! ചങ്ങല ഭൂഷണമായി ആഘോഷിച്ചവര്‍! അതു വലിച്ചെറിഞ്ഞ് സ്വാഭിമാനത്തിന്റെ പ്രാണപ്രതിഷ്ഠ നടത്താനായത് നാം മെല്ലെ ഋഷിമാര്‍ ചൂണ്ടിക്കാണിച്ച വഴിയെ നടക്കാന്‍ തുടങ്ങിയതുകൊണ്ടാണ്. ആ വഴിതെളിച്ച് നാം മുന്നേറണം. അപ്പോള്‍ ഭാരതത്തിന് അതിന്റെ തനിമ നിലനിര്‍ത്താന്‍ കഴിയും. അതു ബോധ്യപ്പെടുത്താനാണ് സ്വാമിജി സംന്യാസിപരമ്പരയുടെപേരില് നന്ദി പറഞ്ഞത്. അവരാണ് നട്ടെല്ല്. അതുപേക്ഷിച്ചാല്‍ ഭാരതത്തിനു നിവര്ന്നുനില്ക്കാന് കഴിയാതെ വരും.
ചിക്കാഗോയിലെ മൂന്നാമത്തെ നന്ദി, ‘സര്വ്വവര്ഗവിഭാഗങ്ങളിലും പെട്ട കോടിക്കോടി ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു’ എന്നായിരുന്നു. ഹിന്ദുമതം നിലനില്ക്കണമെങ്കില് അതനുസരിച്ചു ജീവിക്കുന്ന മനുഷ്യര്‍ വേണം. ആശയങ്ങള്‍ സ്വയം നിലനില്‍ക്കില്ല. അത് മനുഷ്യരിലൂടെയാണ് ആവിഷ്കൃതമാവുന്നത്. അതിന്, ആ ആശയത്തെ ഉള്‍ക്കൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും വേണം. ഹിന്ദുക്കള്‍, ഭാരതീയര്‍ എപ്പോഴാണ് അധഃപതിച്ചത്? വേദാന്തം ഉപേക്ഷിച്ചപ്പോള്‍! ജാതിയും വര്‍ണവും അകറ്റിനിര്ത്തലിനുള്ള ആയുധമായപ്പോള്‍! അറിവിനെ തടഞ്ഞുവച്ചപ്പോള്‍! ആര്‍ഷസംസ്കൃതിയെ അതിര്‍ത്തിതിരിച്ച് വേലികെട്ടി വിഘടിപ്പിച്ചപ്പോള്‍! കടന്നുവന്ന അക്രമികള്‍ക്ക് കടന്നുപിടിക്കാന്‍ പാകത്തില്‍ കള്ളികളിലാക്കി വിഭജിച്ചപ്പോള്‍ നാം അടിമകളായി.
അറിവിന് അയിത്തമില്ല. വേദാന്തത്തില്‍ ഉച്ചനീചത്വമില്ല. അതിനാല്‍ ഹിന്ദുക്കള്‍ നിലനില്ക്കണമെങ്കില് വേദാന്തമതം വീണ്ടും കരുത്താര്ജ്ജിക്കണമെന്നു സ്വാമിജി പ്രഖ്യാപിച്ചു. ഹിന്ദുക്കളിലൂടെയാണ് വേദാന്തം ജീവിക്കുക. ഹിന്ദുസമൂഹം ആരോഗ്യത്തോടെ നിലനില്ക്കണമെങ്കില് ഋഷിമാരെ വഴികാട്ടികളായി മുന്നില്‍ നടത്തിക്കണം. അപ്പോള്‍ മതങ്ങളുടെ മാതാവായ ഹിന്ദുമതം ലോകാനുഗ്രഹമായി വര്‍ത്തിക്കും.
ഇതാണ് സ്വാമിജിയുടെ ലക്ഷ്യവും പ്രവര്‍ത്തനവും. അതിനാണ് പുതിയ സംന്യാസിപരമ്പര സൃഷ്ടിച്ചത്. ഭാവി ലോകത്തിന്റെ മതം വേദാന്തമായിരിക്കും എന്നദ്ദേഹം പ്രഖ്യാപിച്ചു. മതകലഹങ്ങള്‍ ഒഴിവാക്കാന്‍ വേദാന്തത്തിനേ കരുത്തുള്ളൂ. ‘ഇതൊന്നേ വഴിയുള്ളൂ’ എന്നു പ്രചരിപ്പിക്കുന്നവരെല്ലാം വിദ്വേഷമാണ് വിതയ്ക്കുന്നത്. സംഘര്‍ഷമാണ് കൊയ്യുന്നത്. അതിന്റെ ചരിത്രമാണ് നാം പഠിയ്ക്കുന്നത്.
സംന്യാസിപരമ്പരയാല് പഠിപ്പിക്കപ്പെടുന്ന വേദാന്തമതം അനുസരിച്ചു ജീവിക്കുന്ന ഹിന്ദുക്കള്‍ അഥവാ ഭാരതീയര്‍!
അതാണ് സ്വാമി വിവേകാനന്ദന്റെ ജീവിതലക്ഷ്യം. അതാണ് അദ്ദേഹം ചിക്കാഗോയില്‍ പ്രഖ്യാപിച്ചത്. എത്രവേഗം ഈ ത്രിത്വത്തെ ഭാരതീയര്‍ തിരിച്ചറിയുന്നുവോ അത്രവേഗം ഭാരതം മുന്നേറും! അതിനിടയില്‍ ശല്യമുണ്ടാക്കുന്നവരെ അവഗണിക്കുക. തടസ്സമുണ്ടാക്കുന്നവരെ തള്ളിമാറ്റുക! സ്വാമിജി തന്നെ പറഞ്ഞിട്ടുള്ളതുപോലെ, ‘വേദാന്തകേസരി ഗര്‍ജ്ജിക്കട്ടെ, കുറുനരികള്‍ ഓടിയൊളിച്ചുകൊള്ളും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: