പാനൂര്‍: ദര്‍ശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനന് എം.എല്‍.എയും. പുത്തൂരിലെ വസതിയില്‍ ഭാര്യ ഹേമജ ഉള്‍പ്പടെ 44 സ്വാമിമാര്‍ക്ക് കെട്ടുനിറച്ച് നല്‍കിയാണ് ഇന്ന് എം.എല്‍.എ. ധര്‍മശാസ്താവിനെ തൊഴാന്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദര്‍ശനം തേടുന്ന മോഹനന് ഇത് അമ്പത്തിനാലാം തവണയാണ് മുദ്രയണിയുന്നത്. എരുമേലിയില്‍ പേട്ട തുള്ളി പുലര്‍ച്ചെ സന്നിധാനത്തെത്തും. പാനൂര്‍ പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ് 45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്.
പിതാവ് അന്തരിച്ച മുന്‍ മന്ത്രി പി.ആര്.കുറുപ്പിന്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനന്റെ ശബരിമല യാത്ര. മന്ത്രിയായ 5 വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ മാറ്റി വച്ച് ശബരിമല യാത്ര നടത്തിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അയല്‍വാസികളും ഉള്‍പെടെയുള്ളവരുമായാണ് യാത്ര. രണ്ട് വര്‍ഷം കോവിഡിനെ തുടര്‍ന്ന് യാത്ര നടത്തിയിരുന്നില്ല. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അറുപതിലേറെ തവണ ശബരീശ ദര്‍ശനം നടത്തിയതായി കെ.പി.മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: