കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ജനുവരിയില്‍ വിചാരണ ആരംഭിക്കും. ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖിന്റേത് ഭീകരപ്രവര്‍ത്തനമാണെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. സപ്തംബര്‍ അവസാനമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജനങ്ങളെ ഭീതിയിലാക്കുകയായിരുന്നു ലക്ഷ്യം. ഓണ്‍ലൈന്‍ വഴി പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവാദമത പ്രചാരകരെ ഷാരൂഖ് സ്ഥിരമായി പിന്തുടരുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. ഇയാളുടേത് ഭീകരപ്രവര്‍ത്തനമാണെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലും ഷാരൂഖ് മാത്രമാണ് പ്രതിയെന്ന കണ്ടെത്തലിലാണ് എന്‍ഐഎ. ദല്‍ഹി കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഡി വണ്‍ കോച്ചില്‍ കയറിയായിരുന്നു തീവെപ്പ്. രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് എടുത്തു ചാടിയ മൂന്ന് പേര് മരിച്ചിരുന്നു. റെയില്‍വേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.
ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴുള്ള സംഭവത്തിന് ട്രെയിനില്‍ ഉണ്ടായിരുന്നവരാണ് പ്രധാന ദൃക്സാക്ഷികള്‍ ഇവരെ വിസ്തരിക്കും. ശാസ്ത്രീയ തെളിവുകളും കേസില്‍ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: