കൊച്ചി: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും മാത്യു ടി. തോമസ് എംഎല്‍എയുടെയും നിയമസഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജനതാദള്‍ (എസ്) കേരള ഘടകത്തെ പ്രതിസന്ധിയിലാക്കുന്നു. ദേവഗൗഡ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ ദേശീയ ഘടകം ബിജെപിയുമായി സഖ്യം ഉണ്ടാക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ, കേരളത്തില്‍ ഇടതു മുന്നണിയുടെ ഭാഗമായ പാര്‍ട്ടി ഘടകം നിലപാടു സ്വീകരിച്ചതാണ് പ്രതിസന്ധിയുടെ തുടക്കം.
മാത്യു ടി. തോമസ് അധ്യക്ഷനായ സംസ്ഥാന കമ്മിറ്റി ദേശീയ തീരുമാനത്തെ എതിര്‍ത്ത് പ്രമേയം പാസാക്കി. മറ്റു സംസ്ഥാന കമ്മിറ്റികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ക്കായി അഖിലേന്ത്യാ ഭാരവാഹികളും മുന്‍ സംസ്ഥാന മന്ത്രിമാരുമായ സി.കെ. നാണു, ജോസ് തെറ്റയില്‍, നീല ലോഹിതദാസന്‍ നാടാര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. 15ന് തിരുവനന്തപുരത്ത് സമാന ചിന്താഗതിക്കാരുടെ യോഗം സി.കെ. നാണു വിളിച്ചു. ഈ യോഗത്തില്‍ മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്തിരുന്നില്ല.
തങ്ങളുടെ അനുവാദമില്ലാതെ യോഗം വിളിച്ചതിന് നാണുവിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ്. മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന പ്രസിഡന്റുമാര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സി.കെ. നാണുവിന്റെ അവകാശ വാദം. ഇതിനിടെ, ഗൗഡയ്ക്കൊപ്പമുള്ള പ്രവര്‍ത്തകരും നേതാക്കളും ഇന്ന് എറണാകുളത്ത് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി കൊടിയുമായി എന്‍ഡിഎ പരിപാടികളില്‍ പങ്കെടുക്കാനും ഗൗഡ അനുകൂലികള്‍ ആലോചിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്താല്‍ മാത്യു ടി. തോമസിന്റെയും കൃഷ്ണന്‍കുട്ടിയുടെയും നിയമസഭാംഗത്വം തുലാസിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: