കറാച്ചി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് പിടിയിലായ 80 ഭാരതീയ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. പഞ്ചാബിലെ അമൃത്സറിലെ അട്ടാരി വാഗാ അതിര്‍ത്തിയില്‍ ഭാരത കരസേനാ ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ഇവർ ജയിലിലായിരുന്നു.
മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്ന് ജയില്‍ മോചിതരായ മത്സ്യത്തൊഴിലാളികള്‍ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കൊടുങ്കാറ്റിനിടെ ഇവർ അബദ്ധത്തിൽ ഇവർ അന്താരാഷ്‌ട്ര അതിർത്തി കടക്കുകയായിരുന്നു. എന്നാൽ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും വിട്ടു നൽകിയിട്ടില്ല. ഇവ വിട്ടുകിട്ടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
‘ജയിലില്‍ 184 ഭാരതീയർ കൂടിയുണ്ട്. അവരെയും തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. അവരില്‍ പലരും രോഗികളും മറ്റ് പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ‘നാട്ടിലേക്ക് മടങ്ങുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. മറ്റു ചിലരും ജയിലില്‍ ഉണ്ട്. അവരെയും മോചിപ്പിക്കണം. പാകിസ്ഥാന്‍ നാവികര്‍ പിടിച്ചെടുത്ത ഞങ്ങളുടെ ബോട്ടുകള്‍ വളരെ വിലയേറിയതാണ്. ഞങ്ങളുടെ ഉപജീവനമാര്‍ഗവുമാണ്, അത് തിരികെ നല്‍കണം’. – മത്സ്യത്തൊഴിലാളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: