കാസര്‍കോട്: സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയുടെ ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനാണെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയും ധൂര്‍ത്തും സ്വജനപക്ഷപാതവുമാണ് ഇതിന് കാരണം. കേന്ദ്രം വിഹിതം തരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രധനമന്ത്രിയെ നേരിട്ട് കാണാനുള്ള സാഹചര്യം ഉണ്ടാക്കണം. അല്ലാതെ കവല പ്രസംഗത്തില്‍ വിളിച്ച് പറയുകയല്ല വേണ്ടത്. 2004 മുതല്‍ 2014 വരെയും, 2014 മുതല്‍ 2023 വരെയും കേരളത്തിന് അനുവദിച്ച കേന്ദ്രവിഹിതവും അതിന്റെ വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. കേന്ദ്രം ഇനി നല്‍കാനുള്ള തുക എത്രയാണെന്നും ഏത് അക്കൗണ്ടിലാണ് നല്കാനുള്ളതെന്നും വ്യക്തമാക്കണം, കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാതെ മറ്റൊന്നും കേരളത്തില്‍ നടക്കുന്നില്ല. പണമുണ്ടാക്കാനെന്ന വ്യാജേന നടത്തുന്ന നവകേരള സദസിന്റെ മുഴുവന്‍ സ്പോണ്‍സര്‍മാരും നികുതി തട്ടിപ്പുകാരും കള്ളപ്പണക്കാരും മാഫിയകളുമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
മുസ്ലിം ലീഗ് എല്‍ഡിഎഫിലാണോ യുഡിഎഫിലാണോ എന്ന് അറിയില്ല. ലീഗിനോട് സിപിഎമ്മിന് മുഹബത്ത് വര്‍ധിക്കുകയാണ്. രണ്ടാം കെട്ട് കെട്ടിയാലോ എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ലീഗിന് പിന്നാലെ പോകുന്നത് അവരുടെ ഗതികേടും ദൗര്‍ബല്യവുമാണ്. കേരളത്തില്‍ പ്രതിപക്ഷമെന്നത് ഇല്ല. ദേശീയതലത്തില്‍ രൂപപ്പെട്ട മുന്നണി സംഖ്യത്തിന്റെ ഭാഗമായി കേരളത്തില്‍ സിപിഎം നിലനില്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിന്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: