ആലപ്പുഴ: പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്ക് എസ്ഡിപിഐ നേതാക്കളുമായി ബന്ധമുണ്ടെന്ന പരാതിയില്‍ ഒടുവില്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായി സിപിഎം നേതൃത്വം. ചെറിയനാട് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം കെ.എസ്. ഗോപിനാഥന് ചുമതല നല്കി. നിര്‍ബന്ധിത അവധി നല്‍കുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഷീദ് മുഹമ്മദ് അവധിയില്‍ പ്രവേശിച്ചു എന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണം.
ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ബന്ധത്തെ തുടര്‍ന്ന് സിപിഎമ്മില്‍ വന്‍കലാപമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 52 പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ സംസ്ഥാന നേതാവിന്റെ വിശ്വസ്തനായതിനാല്‍ പാര്‍ട്ടി ഇയാളെ സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ലോക്കല്‍ സമ്മേളന കാലം മുതല്‍ ചെറിയനാട് സിപിഎമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരാതി നല്കി. എസ്ഡിപിഐ നേതാവ് കൂടി പങ്കാളിയായ ഷീദിന്റെ ബിസിനസ് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തി. എന്നാല്‍ യാതൊരു നടപടിയും എടുത്തില്ല.
കൂടുതല്‍ രാജിഭീഷണി ഉണ്ടായതോടെയാണ് പരാതിയിന്മേല് നടപടി എടുത്ത് മുഖം രക്ഷിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. എബിവിപി നേതാവ് വിശാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പോപ്പുലര്‍ഫ്രണ്ട് നേതാവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം
ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച വര്‍ഗീയ വിരുദ്ധ സദസ് നടത്താന്‍ പോലും ഷീദ് മുഹമ്മദ് തയ്യാറായില്ലെന്നും അണികള്‍ പരാതിപ്പെട്ടു. ഇയാളും, എസ്ഡിപിഐ നേതാവും പങ്കാളികളായ ഹോട്ടല്‍ സംരഭം ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂര്‍ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാനായിരുന്നു. പകല്‍ സിപിഎമ്മും, രാത്രി എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നവര്‍ ജില്ലയില്‍ നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: