കൊച്ചി: വിഎസ്എസ്സി പോലെ തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിലേക്കുള്ള മത്സരപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തെ കര്‍ശനമായി നേരിടണമെന്നും സര്‍ക്കാര്‍ ജോലിക്കു വേണ്ടി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിഎസ്എസ്സിയില് ടെക്നീഷ്യന്- ബി (ഫിറ്റര്‍) തസ്തികയിലേക്ക് നടത്തിയ എഴുത്തു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതിയായ ഹരിയാന സ്വദേശി അമിത്തിന്റെ ജാമ്യഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇതു പറഞ്ഞത്.
രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിലേക്കുള്ള നിയമനത്തില്‍ തട്ടിപ്പു നടത്തിയ പ്രതിയാണ് ഹര്‍ജിക്കാരനെന്നും കോടതി വിലയിരുത്തി. ഇതരസംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യം നല്കിയാല് ഒളിവില്‍ പോകാനിടയുണ്ടെന്നും ഇതു അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആഗസ്ത് 22 മുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്. സമാനമായ കേസുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസിലും മ്യൂസിയം പോലീസിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന് അറിയിച്ചു.
എന്നാല്‍ നിരപരാധിയാണെന്നും പരീക്ഷയെഴുതാനെത്തിയ സുഹൃത്തിനു കൂട്ടു വന്നതാണെന്നുമായിരുന്നു അമിത്തിന്റെ വാദം. അമിത് പരീക്ഷാഹാളില്‍ കടന്നതിനും മറ്റൊരാള്‍ക്കു വേണ്ടി പരീക്ഷയെഴുതിയതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു വിലയിരുത്തിയാണ് കോടതി ജാമ്യ ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: